Asianet News MalayalamAsianet News Malayalam

ബോള്‍ട്ട് ഇളകി; രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച

ഏഴ് റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ 90-6 എന്ന നിലയില്‍ തകര്‍ച്ച നേരിടുകയാണ്. ഇന്ത്യക്കിപ്പോള്‍ ആകെ 97 റണ്‍സ് ലീഡാണുള്ളത്.

New Zealand vs India 2nd Test india Lose 6 Wkts in 2nd Innings
Author
Christchurch, First Published Mar 1, 2020, 12:07 PM IST

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ഏഴ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ 90-6 എന്ന നിലയിലാണ്. ഇന്ത്യക്കിപ്പോള്‍ ആകെ 97 റണ്‍സ് ലീഡ് മാത്രമാണുള്ളത്. ഹനുമ വിഹാരിയും(5*), ഋഷഭ് പന്തും(1*) ആണ് ക്രീസില്‍. ട്രെന്‍ഡ് ബോള്‍ട്ട് ഒന്‍പത് ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 

സൗത്തി തുടക്കമിട്ട വിക്കറ്റ് വേട്ട ബോള്‍ട്ട് ഏറ്റെടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൃഥ്വി ഷാ(14), മായങ്ക് അഗര്‍വാള്‍(3), വിരാട് കോലി(14), അജിങ്ക്യ രഹാനെ(9), ചേതേശ്വര്‍ പൂജാര(24), ഉമേഷ് യാദവ്(1) എന്നിവരുടെ വിക്കറ്റ് 89 റണ്‍സിനിടെ ഇന്ത്യക്ക് നഷ്‌ടമായി. തുടര്‍ച്ചയായ 22-ാം ഇന്നിംഗ്‌സിലാണ് സെഞ്ചുറിയില്ലാതെ കോലിയുടെ മടക്കം. ഉമേഷിനെ നൈറ്റ് വാച്ച്‌മാനായി ഇറക്കിയ തന്ത്രവും പാളി. ബോള്‍ട്ടിന്‍റെ മൂന്നിന് പുറമെ സൗത്തിയും ഗ്രാന്‍ഹോമും വാഗ്‌നറും ഓരോ വിക്കറ്റ് വീഴ്‌ത്തി. 

'ബുമ്ര ഈസ് ബാക്ക്'; ഇന്ത്യയുടെ പ്രത്യാക്രമണം

പേസര്‍ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് തിരിച്ചെത്തിയതും മുഹമ്മദ് ഷമിയുടെ മിന്നല്‍ ബൗളിംഗുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്. ഇന്ത്യയുടെ 242 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 73.1 ഓവറില്‍ 235ന് പുറത്തായി. ബുമ്ര മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷമി നാലുപേരെ മടക്കി. രവീന്ദ്ര ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. 

ടോം ലാഥം(52), ടോം ബ്ലന്‍ഡല്‍(30), കെയ്‌ന്‍ വില്യംസണ്‍(3), റോസ് ടെയ്‌ലര്‍(15), ഹെന്‍‌റി നിക്കോള്‍സ്(14), ബി ജെ വാട്‌ലിങ്(0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. വീണ്ടും ഒരിക്കല്‍ കൂടി എതിരാളികളുടെ വാലറ്റം ഇന്ത്യയെ വെള്ളംകുടിപ്പിച്ചു. ഗ്രാന്‍ഹോം 26 റണ്‍സെടുത്തപ്പോള്‍ വാഗ്‌നറെ 21ല്‍ നില്‍ക്കേ ജഡേജ പറക്കും ക്യാച്ചില്‍ പുറത്താക്കിയത് നിര്‍ണായകമായി. 63 പന്തില്‍ 49 റണ്‍സെടുത്ത ജമൈസണ്‍ അവസാനക്കാരനായി പുറത്തായതോടെ ഇന്ത്യ ലീഡ് നേടുകയായിരുന്നു. 

മൂന്ന് അര്‍ധ സെഞ്ചുറി; ഇതുതന്നെ മുഖ്യം ബിഗിലേ...

അഞ്ച് വിക്കറ്റുമായി ബൗളിംഗിലും ജമൈസണ്‍ തിളങ്ങിയപ്പോള്‍ ഇന്ത്യ 60 ഓവറില്‍ 242 റണ്‍സില്‍ പുറത്താവുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. കോലിക്ക് മൂന്ന് റണ്‍സേ നേടാനായുള്ളൂ. വെറും 48 റണ്‍സിനിടെ അവസാന ആറ് വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത് കനത്ത പ്രഹരമായി. ജമൈസണ്‍ 14 ഓവറില്‍ 45 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടുവീതവും നീല്‍ വാഗ്‌നര്‍ ഒരു വിക്കറ്റും നേടി. 

Follow Us:
Download App:
  • android
  • ios