ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ടെസ്റ്റിനുള്ള ടീമിനൊപ്പം നിതീഷ് കുമാര്‍ റെഡ്ഡി പരിശീലനം തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ നിതീഷ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത വിരളമാണെന്നുറപ്പായതിനാലാണ് നിതീഷിനെ അപ്രതീക്ഷിതമായി റിലീസ് ചെയ്തത്.

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. നാളെ രാജ്കോട്ടില്‍ തുടങ്ങുന്ന ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായാണ് നിതിഷ് കുമാര്‍ റെഡ്ഡിയെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും തന്നെയാകും കളിക്കുകയെന്നുറപ്പായി.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യ ടെസ്റ്റിനുള്ള ടീമിനൊപ്പം നിതീഷ് കുമാര്‍ റെഡ്ഡി പരിശീലനം തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ നിതീഷ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത വിരളമാണെന്നുറപ്പായതിനാലാണ് നിതീഷിനെ അപ്രതീക്ഷിതമായി റിലീസ് ചെയ്തത്. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനൊപ്പം ചേരാന്‍ നിതീഷ് രാജ്കോട്ടിലേക്ക് പോയി. പരിക്കുമൂലം കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന നിതീഷിന് മത്സരപരിചയം ഉറപ്പുവരുത്താനാണ് താരത്തെ റിലീസ് ചെയ്തെന്നാണ് വിവരം.

തിലക് വര്‍മയാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിക്കുന്നത്. ഇന്ത്യൻ താരങ്ങളായ അഭിഷേക് ശര്‍മ, റുകുരാജ് ഗെയ്ക്‌വാദ്. പ്രഭ്‌സിമ്രാന്‍ സിംഗ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരും ഏകദിന പരമ്പരയില്‍ കളിക്കുന്നുണ്ട്. ഇന്ത്യ എ ടീമാണെങ്കിലും സീനിയര്‍ ടി20 ടീമില്‍ സ്ഥിരമായി കളിക്കുന്ന താരങ്ങളാണ് ഏകദിന ടീമിലുള്ളത്.

ചതുര്‍ദിന ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക എയെ നയിച്ച മാര്‍ക്വസ് അക്കര്‍മാന്‍ തന്നെയാണ് ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ചതുര്‍ദിന ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ജോര്‍ദാന്‍ ഹെര്‍മാനും ടീമിലുണ്ട്.

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ് (വൈസ് ക്യാപ്റ്റൻ), ആയുഷ് ബദോനി, റിയാൻ പരാഗ്, ഇഷാൻ കിഷൻ, പ്രഭ്‌സിമ്രാൻ സിംഗ്, അഭിഷേക് ശർമ്മ, നിഷാന്ത് സിന്ധു, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വിപ്രജ് നിഗം, നിതീഷ് കുമാര്‍ റെഡ്ഡി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക