കൊവിഡ് 19: കോലിപ്പടയുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുമോ; മറുപടിയുമായി ബിസിസിഐ
മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചെങ്കിലും ആ സമയത്ത് നടക്കുമോ എന്ന് വ്യക്തമല്ല
മുംബൈ: കൊവിഡ് 19 മഹാമാരിയെ തുടർന്ന് താരങ്ങളുടെയും ജീവനക്കാരുടെയും പ്രതിഫലം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് വിവിധ ഫുട്ബോള്‍ ക്ലബുകള്‍. എന്നാല്‍ താരങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കുന്ന കാര്യത്തില്‍ ചർച്ചകള്‍ പോലും തുടങ്ങിയിട്ടില്ല ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡ്. ബിസിസിഐ ട്രെഷറർ അരുണ്‍ ധുമാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read more: ഐപിഎല്‍ നടത്താതെ പിന്നോട്ടില്ല; പ്ലാന്‍ ബി തയ്യാറാക്കി ബിസിസിഐ
വേതനം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ല. എല്ലാവരുടെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കൂ. ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നേയില്ല. വലിയ തിരിച്ചടിയാണ് കൊവിഡ് 19 സൃഷ്ടിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ തർക്കമില്ല. ആരെയും ബാധിക്കാത്ത തരത്തിലാകും ബിസിസിഐയുടെ നടപടികള്‍. നിലവിലെ പ്രശ്നങ്ങളെല്ലാം ഒതുങ്ങിയ ശേഷം മാത്രമേ കാര്യങ്ങള്‍ ചർച്ചക്കെടുക്കൂ എന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി.
Read more: ഐപിഎല്‍ ഉപേക്ഷിച്ചാല്‍ താരങ്ങള്‍ക്ക് പ്രതിഫലവുമില്ല
കൊവിഡ് 19 മൂലം ഐപിഎല്‍ പതിമൂന്നാം സീസണ്‍ വൈകുന്നതാണ് ബിസിസിഐക്ക് തിരിച്ചടിയായത്. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചെങ്കിലും നിശ്ചയിച്ച സമയത്ത് നടക്കുമോ എന്ന് വ്യക്തമല്ല. കൊവിഡിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക