എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്‍ 269 റണ്‍സെുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 161 റണ്‍സടിച്ചിരുന്നു.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയെങ്കിലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലായിരുന്നില്ല കളിയിലെ താരമാകേണ്ടിയിരുന്നതെന്ന് തുറന്നു പറഞ്ഞ് മുന്‍ താരം ആര്‍ അശ്വിന്‍. ഗില്ലിന് പകരം മത്സരതതില്‍ 10 വിക്കറ്റെടുത്ത ആകാശ് ദീപായിരുന്നു കളിയിലെ താരമാകേണ്ടിയിരുന്നതെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഞാന്‍ പറയുന്നത് വലിയൊരു യാഥാര്‍ത്ഥ്യമാണ്, എഡ്ജ്ബാസ്റ്റൺ പോലെ ഫ്ലാറ്റായ പിച്ചില്‍ 10 വിക്കറ്റെടുത്ത ആകാശ് ദീപായിരുന്നു യഥാര്‍ത്ഥത്തില്‍ കളിയിലെ താരമാകേണ്ടിയിരുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന പിച്ചില്‍ ആകാശ് ദീപ് ആദ്യ ഇന്നിംഗ്സില്‍ നാലു വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റും വീഴ്ത്തി ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യക്കായി പേസര്‍ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റെടുത്തിരുന്നു,

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആകാശ് ദീപ് കളിച്ചിരുന്നില്ല. ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജുമായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെയാണ് ആകാശ് ദീപിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഇന്ന് തുടങ്ങിയ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയ. ബുമ്ര തിരിച്ചെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണക്ക് പുറത്തായി. 

ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.