ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് കോണ്‍വെ (122) സെഞ്ചുറി നേടിയത്. ബേ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ കോണ്‍വെയുടെ സെഞ്ചുറി കരുത്തില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്.  

വെല്ലിംഗ്ടണ്‍: 2022ലെ ആദ്യ സെഞ്ചുറി ന്യൂസിലന്‍ഡ് (New Zealand) താരം ഡേവോണ്‍ കോണ്‍വെയുടെ (Devon Conway) അക്കൗണ്ടില്‍. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലാണ് കോണ്‍വെ (122) സെഞ്ചുറി നേടിയത്. ബേ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ കോണ്‍വെയുടെ സെഞ്ചുറി കരുത്തില്‍ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തിട്ടുണ്ട്. 

ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരന്നു. നാലാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ക്യാപ്റ്റന്‍ ടോം ലാഥത്തെ നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന വില്‍ യംഗ് (52)- കോണ്‍വെ സഖ്യം കിവീസിനെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യംഗ് റണ്ണൗട്ടായി.

പിന്നീടെത്തിയ റോസ് ടെയ്‌ലല്‍ (31), ടോം ബ്ലണ്ടല്‍ (11) എന്നിവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ കോണ്‍വെയും പവലിയനില്‍ തിരിച്ചെത്തി. ഹെന്റി നിക്കോളാസാണ് (32) ക്രിസീലുള്ളത്. ഷൊറിഫുല്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. ഇബാദത്ത് ഹുസൈന്‍, മൊമിനുല്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഇന്ത്യക്കെതിരെ പരമ്പര തോറ്റ ശേഷമാണ് ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാനെതിരെ പരാജപ്പെട്ടിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജനുവരി ഒമ്പത് മുതല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കും.