നാലാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം നല്‍കിയതിന് പിന്നാലെ മൂന്നാം ടെസ്റ്റില്‍ ടീമില്‍ നിന്നൊഴിവാക്കിയ പേസർ മുകേഷ് കുമാറിന സെലക്ടര്‍മാര്‍ വീണ്ടും ടീമിലെടുത്തിരുന്നു.
റാഞ്ചി: ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതോടെ മറ്റന്നാള്‍ റാഞ്ചിയില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതുമുഖ പേസര്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് സിറാജിനൊപ്പം ന്യൂബോള്‍ പങ്കിടാന്‍ ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ പേസറായ ആകാശ് ദീപ് എത്തുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആകാശ് ദീപ് കളിച്ചാല്‍ ഈ പരമ്പരയില്‍ അരങ്ങേറുന്ന നാലാമത്തെ താരമാകും. നേരത്തെ സര്‍ഫറാസ് ഖാന്‍, രജത് പാടീദാര്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി ഇന്ത്യൻ ക്യാപ് അണിഞ്ഞിരുന്നു.
നാലാം ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം നല്‍കിയതിന് പിന്നാലെ മൂന്നാം ടെസ്റ്റില്‍ ടീമില്‍ നിന്നൊഴിവാക്കിയ പേസർ മുകേഷ് കുമാറിന സെലക്ടര്‍മാര്‍ വീണ്ടും ടീമിലെടുത്തിരുന്നു. ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയതിന് പിന്നാലെ ബിഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കളിച്ച മുകേഷ് കുമാറാകട്ടെ 10 വിക്കറ്റ് പ്രകടനവുമായി കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയത്.
എങ്കിലും കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലായി ടീമിലുള്ള ആകാശ് ദീപിന് തന്നെയായിരിക്കും റാഞ്ചിയില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ 10 വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്‍റെ പ്രടകനമാണ് ബംഗാള്‍ പേസര്‍ക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്. കരിയറില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 104 വിക്കറ്റുകളാണ് ആകാശ് ദീപ് വീഴ്ത്തിയത്. വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ ബൗളിംഗ് കുന്തമുനകളാണ് ആകാശും മുകേഷ് കുമാറും.
വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചപ്പോള്‍ മുകേഷ് ആയിരുന്നു ജസ്പ്രീത് ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിട്ടത്. മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്താനെ മുകേഷിനായുള്ളു.
നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, മുകേഷ് കുമാര്‍.
