ഇന്ത്യയും പാകിസ്ഥാനും കൂടെ രണ്ട് കൊമ്പന്മാരും; വമ്പൻ ആശയവുമായി പാക് ബോർഡ്, നടന്നാൽ ആരാധകർക്ക് വിരുന്ന്
പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ ഒരു ട്വീറ്റാണ് വലിയ ചർച്ചയായി മാറിയിട്ടുള്ളത്. എല്ലാ വർഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ട്വന്റി 20 ടൂർണമെന്റിന്റെ ആശയം ഐസിസിക്ക് മുന്നിൽ വയ്ക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു
ലാഹോർ: ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും (India vs Pakistan) ഏറ്റുമുട്ടുന്നത് പോലെ ആവേശം നിറയ്ക്കുന്ന മത്സരം വേറെയുണ്ടോ? ഉണ്ടെന്ന് പറയുന്നവർ ആദ്യം ചൂണ്ടിക്കാട്ടുക ഓസ്ട്രേലിയയും ഇംഗ്ലണ്ടും (Auatralia vs England) തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട വൈരത്തിന്റെ കഥയായിരിക്കും. എന്നാൽ, ഈ നാല് ടീമുകൾ മാത്രം എത്തുന്ന ടൂർണമെന്റ് വന്നാലോ? തീപാറുമെന്ന് നിസംശയം തന്നെ പറയാം. വിദൂര സാധ്യതയാണെങ്കിൽ പോലും അതിനുള്ള ചർച്ചകൾ അണിയറയിൽ നടന്നേക്കുമെന്ന് തന്നെയാണ് ചില വിവരങ്ങൾ.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ ഉള്ളത്. അതുകൊണ്ട് തന്നെ ടൂർണമെന്റ് നടക്കാൻ എത്രത്തോളം സാധ്യതയുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല, പ്രത്യേകിച്ചും ഇന്ത്യയുടെ പങ്കാളിത്തം വലിയ ചോദ്യ ചിഹ്നന്നമായി മുന്നിൽ നിൽക്കുമെന്നുറപ്പ്. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജയുടെ ഒരു ട്വീറ്റാണ് വലിയ ചർച്ചയായി മാറിയിട്ടുള്ളത്.
എല്ലാ വർഷവും ഇന്ത്യയും പാകിസ്ഥാനും ഓസ്ട്രേലിയയും ഇംഗ്ലണ്ടും പങ്കെടുക്കുന്ന ഒരു ട്വന്റി 20 ടൂർണമെന്റിന്റെ ആശയം ഐസിസിക്ക് മുന്നിൽ വയ്ക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നാല് വേദികളിലും മാറി മാറിയായിരിക്കും ടൂർണമെന്റ് നടക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ശതമാന അടിസ്ഥാനത്തിൽ എല്ലാ ഐസിസി അംഗങ്ങളുമായും പങ്കുവെയ്ക്കാമെന്നും റമീസ് രാജയുടെ ട്വീറ്റിൽ പറയുന്നു. നിലവിൽ ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും അല്ലാതെ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നില്ല. അതുകൊണ്ട് തന്നെ ഐസിസി ഫ്രണ്ട് ഫൂട്ടിൽ കളിക്കാൻ തീരുമാനിച്ചാൽ പോലും ബിസിസിഐയുടെ നിലപാടാണ് ഏറെ നിർണായകമാവുക.
വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി; ദക്ഷിണാഫ്രിക്കയിലേക്കുള്ള ഏകദിന ടീമില്‍ രണ്ട് മാറ്റം
ദക്ഷിണഫ്രിക്കയ്‌ക്കെതിരെ (SAvIND) ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമില്‍ രണ്ട് മാറ്റം. സ്പിന്നര്‍ ജയന്ത് യാദവ് (Jayant Yadav), പേസര്‍ നവ്ദീപ് (Navdeep Saini) സൈനി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. കൊവിഡ് ബാധിതനായ വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് ജയന്ത് എത്തുന്നത്. പരിക്കറ്റ മുഹമ്മദ് സിറാജിന്റെ ബാക്ക് അപ്പ് ബൗളറായിട്ടാണ് സൈനിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇരുവരും ദക്ഷിണാഫ്രിക്കയിലുണ്ട്.
ഏകദിനത്തില്‍ ഇന്ത്യക്ക് ഒരിക്കല്‍ മാത്രമാണ് യാദവ് കളിച്ചിട്ടുള്ളത്. 2016ലായിരുന്നു അത്. ഈ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും താരം കളിക്കുകയുണ്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്താന്‍ ജയന്തിനായിരുന്നു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിലാണ് സൈനി അവസാനമായി ഇന്ത്യയുടെ ഏകദിന ജേഴ്‌സിയണിഞ്ഞത്.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ജയന്ത് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, ഷാര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, നവദീപ് സൈനി (ബാക്ക് അപ്പ്).