Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനലില്‍ നേടിയ വിജയം; ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍

ടി20 ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡ് പാകിസ്ഥാനായി. ന്യൂസിലന്‍ഡിനെതിരെ മാത്രം 18 വിജയങ്ങളാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

Pakistan creates new record in t20 cricket after win over New Zealand in T20WC
Author
First Published Nov 9, 2022, 5:16 PM IST

സിഡ്‌നി: ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ജയത്തോടെ ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് പാകിസ്ഥാന്‍. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റനായിരുന്നു പാകിസ്ഥാന്റെ ജയം. സിഡ്‌നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 

ഇതോടെ ടി20 ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോര്‍ഡ് പാകിസ്ഥാനായി. ന്യൂസിലന്‍ഡിനെതിരെ മാത്രം 18 വിജയങ്ങളാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ ഇന്ത്യ നേടിയ 17 വിജയങ്ങളാണ് പാകിസ്ഥാന്‍ മറികടന്നത്. അതുപോലെ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടും 17 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2009 ടി20 ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് പാകിസ്ഥാന്‍ സെമി ഫൈനിലല്‍ ജയിക്കുന്നത്. നാലാം തവണ ന്യൂസിലന്‍ഡും പാകിസ്ഥാനും ഇതിന് മുമ്പ് സെമി ഫൈനലില്‍ വന്നിട്ടുണ്ട്. നാല് തവണയും പാകിസ്ഥാനായിരുന്നു ജയം. ഇതില്‍ രണ്ട് തവണ 1992, 1999ലേയും ഏകദിന ലോകകപ്പിലായിരുന്നു. 2007 ടി20 ലോകകപ്പിലും കിവീസിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ സെമിയിലെത്തിയിരുന്നത്.

നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് പാകിസ്ഥാന്‍ ഫൈനലില്‍ നേരിടുക. സ്‌കോര്‍ പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ ബാബര്‍- റിസ്‌വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 13-ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോള്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്‌വാന്‍ മടങ്ങി. 

അഞ്ച് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഹാരിസിനെ 19-ാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ മടക്കി. എന്നാല്‍ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറില്‍ ഷാന്‍ മസൂദ് (3) വിജയം പൂര്‍ത്തിയാക്കി. ഇഫ്തികര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios