ക്രാന്തിയെ പുരുഷനെന്ന് വിളിച്ചുകൊണ്ട് മോശം രീതിയിലാണ് ആരാധകര്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത്. എന്നാൽ ഈ വീഡിയോയുടെ ആരാണ് ചിത്രീകരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദുബായ്: വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ, ഇന്ത്യൻ താരം ക്രാന്തി ഗൗഡിനെതിരെ ഗാലറിയിൽ നിന്ന് പാകിസ്ഥാൻ ആരാധകർ നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ പ്രതിഷേധം. മത്സരത്തിനിടെ ക്രാന്തിയെ ലക്ഷ്യമിട്ട് പാക് ആരാധകര്‍ സ്ത്രീവിരുദ്ധ പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിച്ചിരുന്നു. ക്രാന്തി ഗൗഡിന്‍റെ ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിലുള്ളത്.
ക്രാന്തിയെ പുരുഷനെന്ന് വിളിച്ചുകൊണ്ട് മോശം രീതിയിലാണ് ആരാധകര്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത്. എന്നാൽ ഈ വീഡിയോയുടെ ആരാണ് ചിത്രീകരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് കായികലോകത്തുനിന്നുയർന്നത്. വനിതാ കായികതാരങ്ങൾ നേരിടുന്ന ഇത്തരം അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.
വിവാദങ്ങൾക്കിടയിലും മത്സരത്തില്‍ ഇന്ത്യ അനായാസ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ വെറും 55 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 7 വിക്കറ്റിന്‍റെ വമ്പൻ ജയം നേടി. വനിതാ ടി20 ക്രിക്കറ്റിൽ പാകിസ്ഥാന്‍റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. ഇന്ത്യൻ സ്പിന്നർമാരായ ശ്രീ ചരണി (3/7), പ്രേമ റാവത്ത് (3/9) എന്നിവരുടെ പ്രകടനമാണ് പാക് നിരയെ തകർത്തത്. ദീപ്തി ശർമ്മ രണ്ടും ഷെഫാലി വർമ്മ ഒരു വിക്കറ്റും നേടി. 56 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 8.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (18*), ദീപ്തി ശർമ്മ (12*) എന്നിവർ പുറത്താകാതെ നിന്നു. ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏഴാം വിജയമാണിത്.
