Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തംബ ബെവൂമയാണ് ആതിഥേയരുടെ ടോപ് സ്‌കോററര്‍. മൂന്ന് വിക്കറ്റ് നേടിയ ഹാരിസ് റൗഫ് മാത്രമാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.

Pakistan need huge total vs South Africa in second ODI
Author
Johannesburg, First Published Apr 4, 2021, 6:17 PM IST

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ  ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സാണ് നേടിയത്. 92 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തംബ ബെവൂമയാണ് ആതിഥേയരുടെ ടോപ് സ്‌കോററര്‍. മൂന്ന് വിക്കറ്റ് നേടിയ ഹാരിസ് റൗഫ് മാത്രമാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ജയിച്ച് പാകിസ്ഥാന്‍ മുന്നിലാണ്. 

മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്ക് (80)- എയ്ഡന്‍ മാര്‍ക്രം (39) സഖ്യം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. 55 റണ്‍സ് നേടിയ സഖ്യത്തെ പിരിച്ചത് ഫഹീം അഷ്‌റഫാണ്. എന്നാല്‍ ബവൂമ- ഡി ഡോക്ക് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. ഇരുവരും 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഡി കോക്കിനെ ഹാരിസ് റൗഫ് മടക്കിയയച്ചു. എന്നാല്‍ വാന്‍ ഡര്‍ ഡസ്സനൊപ്പവും ബവൂമ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 101 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. കൂറ്റനടികള്‍ പുറത്തെടുത്ത ഡസ്സന്‍ 37 പന്തില്‍ നിന്നാണ് 60 റണ്‍സ് നേടിയത്. 

ഡസ്സണ് ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലര്‍ 27 പന്തില്‍ നിന്ന് പുറത്താവാതെ 50 റണ്‍സെടുത്തു. മൂന്ന് വീതം സിക്‌സും ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. 47-ാം ഓവറിലാണ് ബവൂമ മടങ്ങിയത്. ഇതിനിടെ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയിരുന്നു. മില്ലര്‍ക്കൊപ്പം കഗിസോ റബാദ പുറത്താവാതെ നിന്നു. ഹെന്റീച്ച് ക്ലാസന്‍ (11), ഫെഹ്ലുക്വായോ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റൗഫിന് പുറമെ ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹസ്‌നൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. നാല് ഓവറില്‍ പിന്നിടുമ്പോള്‍ 12ന് ഒന്ന് എന്ന നിലയിലാണ് സന്ദര്‍ശകര്‍. ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (2) എന്നിവരാണ് ക്രീസില്‍. ഇമാം ഉള്‍ ഹഖിന്റെ (5) വിക്കറ്റാണ് നഷ്ടമായത്. ലുംഗി എന്‍ഗിഡിക്കാണ് വിക്കറ്റ്.

Follow Us:
Download App:
  • android
  • ios