Asianet News MalayalamAsianet News Malayalam

വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചു; പാക് യുവതാരത്തിന് മൂന്ന് വര്‍ഷ വിലക്ക്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം.

PCB Bans Umar Akmal For 3 Years on corruption charges
Author
Karachi, First Published Apr 27, 2020, 7:24 PM IST

കറാച്ചി: പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ ക്രിക്കറ്റില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കി. വാതുവെപ്പുകാര്‍ സമീപിച്ചകാര്യം അധികൃതരെ അറിയിക്കാതിരുന്നതിനാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി 30കാരനായ അക്‌മലിനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയത്.  ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡ‍ിയേറ്റേഴ്സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് അക്‌മലിനെ വിലക്കിയിരുന്നു. തുടര്‍ന്ന് അക്മലിന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

PCB Bans Umar Akmal For 3 Years on corruption chargesമാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നെതെങ്കിലും നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചു നിന്നതോടെ പാക് ബോര്‍ഡ് തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു. പാക് സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ പാക് ക്രിക്കറ്റ് താരമാണ് അക്‌മല്‍. 2017ല്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഷര്‍ജീല്‍ ഖാനെയും പാക് സൂപ്പര്‍ ലീഗിലെ തല്‍സമയ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പിന്നീട് ഇത് രണ്ടര വര്‍ഷമായി കുറച്ചു.

Also Read: അവനെ എനിക്കറിയാം, ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട; ധോണിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

വാതുവെപ്പുകാരുമായി ബന്ധപ്പെടുന്ന ക്രിക്കറ്റ് താരങ്ങലെ തൂക്കിലേറ്റണമെന്ന് പാക് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. അക്മ‌ലിനെ അകമഴിഞ്ഞ് പിന്തുണച്ചിട്ടുള്ള മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും താരത്തിനെതിരെ നേരത്തെ  രംഗത്തെത്തിയിരുന്നു. മികച്ച ബാറ്റ്സ്മാനാണെങ്കിലും തന്റെ സൗഹൃദങ്ങള്‍ അക്മല്‍ ഒന്ന് പരിശോധിക്കണമെന്നും ഇത്തരത്തില്‍ മുന്നോട്ട് പോകാനാവില്ലെന്നും അഫ്രീദി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios