പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ നടത്താന്‍ തീരുമാനിച്ചത്.
ദുബായ്: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം ആരാധകര്‍ക്കൊപ്പമിരുന്ന് കാണാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്‌വി. ഞായറാഴ്ച നടക്കുന്ന മത്സരത്തിന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് അനുവദിച്ച 30 വിഐപിഎ ഹോസ്പിറ്റാലിറ്റി സീറ്റുകള്‍ വേണ്ടെന്നുവെച്ചാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയർമാന്‍ ആരാധകര്‍ക്കൊപ്പമിരുന്ന് കളി കാണാന്‍ തീരുമാനിച്ചത്.
നാലു ലക്ഷം യുഎഇ ദിര്‍ഹം വിലയുള്ള ഹോസ്പിറ്റാലിറ്റി സീറ്റുകളുടെ തുക പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കാനും നഖ്‌വി തീരുമാനിച്ചു. തനിക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി അനുവദിച്ച മുപ്പതോളം സീറ്റുകളാണ് നഖ്‌വി വേണ്ടെന്നുവെച്ചത്. ഗ്യാലറിയില്‍ ആരാധകര്‍ക്കൊപ്പമിരുന്ന് കളി കാണുന്നതിന്‍റെ അനുഭവം അറിയാനാണ് ഇതെന്നാണ് നഖ്‌വിയുടെ നിലപാട്. 30 വര്‍ഷത്തിനുശേഷം പാകിസ്ഥാന്‍ ആതിഥേയരാവുന്ന ആദ്യ ഐസിസി ടൂര്‍ണമെന്‍റാണ് ചാമ്പ്യൻസ് ട്രോഫി.
പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുടര്‍ന്നാണ് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ ദുബായില്‍ നടത്താന്‍ തീരുമാനിച്ചത്. കറാച്ചി, ലാഹോര്‍ സ്റ്റേഡിയങ്ങളുടെ നവീകരണകത്തിനായി ചെലവഴിച്ച 18 ബില്യണ്‍ പാകിസ്ഥാനി രൂപ ചാമ്പ്യൻസ് ട്രോഫി ഗേറ്റ് കലക്ഷനിലൂടെ തന്നെ തിരിച്ചുപിടിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും നഖ്‌വി പറഞ്ഞു. നാളെ കറാച്ചിയില്‍ പാകിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുന്നത്. 20ന് ദുബായില്‍ ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 25000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ നേരത്തെ വിറ്റുപോയിരുന്നു. മത്സരത്തിനായി അധികം ടിക്കറ്റുകൾ അനുവദിച്ചെങ്കിലും അതും മണിക്കൂറുകള്‍ക്കകം വിറ്റുപോയി. മറ്റന്നാള്‍ ബംഗ്ലാദേശുമായും മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡുമായാണ് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍.
