2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്

കറാച്ചി: അടുത്ത വര്‍ഷം(2023) ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പിസിബിയുടെ പുതിയ തലവന്‍ നജാം സേഥി. 

'ഇന്ത്യയിലേക്ക് പോകണ്ട എന്ന് ഞങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞാല്‍ പോകില്ല. കളിക്കണോ വേണ്ടയോ, പര്യടനം നടത്തണോ വേണ്ടയോ എന്ന തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ ആശ്രയിച്ചിരിക്കും. സര്‍ക്കാര്‍ തലത്തിലാണ് ഇക്കാര്യത്തിലെല്ലാം തീരുമാനം വരേണ്ടത്. പിസിബിക്ക് വ്യക്തത തേടാൻ മാത്രമേ കഴിയൂ. സാചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മുന്നോട്ടുപോകും. എന്ത് തീരുമാനം എടുത്താലും ക്രിക്കറ്റില്‍ ഒറ്റപ്പെട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലുമായി സംസാരിക്കും' എന്നും നജാം സേഥി കറാച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം വന്നില്ലെങ്കില്‍ ബിസിസിഐ ആതിഥേയമരുളുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായിരിക്കേ റമീസ് രാജ ഭീഷണി മുഴക്കിയിരുന്നു. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റുമെന്നും ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ ജയ് ഷാ വ്യക്തമാക്കിയതോടെയാണ് ഇരു ബോര്‍ഡുകളും തമ്മില്‍ വാക്‌വാദം തുടങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ലോകകപ്പ് പിന്‍മാറ്റ ഭീഷണിയുമായി പിസിബി രംഗത്തെത്തിയത്. 2023 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് തൊട്ടുമുമ്പാണ് ഏഷ്യാ കപ്പ് നടക്കേണ്ടത്. 

ഏഷ്യാ കപ്പ് വേദി സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. 'ആതിഥേയത്വമില്ലെങ്കില്‍ ഞങ്ങള്‍ ഏഷ്യാ കപ്പിനില്ല. കാരണം, ഏഷ്യാ കപ്പ് ആതിഥേയത്വം ഞങ്ങള്‍ക്ക് അനുവദിച്ചതാണ്. ഇന്ത്യ വരുന്നില്ലെങ്കില്‍ വരണ്ട. പക്ഷെ ആതിഥേയത്വം ഇല്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുന്ന ആദ്യത്തെ ടീം ഞങ്ങളുടേതാവും' എന്നും റമീസ് രാജ മുമ്പ് വ്യക്തമാക്കിയതാണ്.

ഏഷ്യാ കപ്പ് ആതിഥേയത്വം: ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്