ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് പാകിസ്ഥാൻ താരങ്ങൾക്ക് പിഴ ചുമത്തിയെന്ന വാർത്തകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിഷേധിച്ചു. 

കറാച്ചി: 2026 ടി20 ലോകകപ്പില്‍ സെമിഫൈനലില്‍ എത്താതെ പുറത്തായ പാകിസ്ഥാന്‍ ടീമിലെ അംഗങ്ങള്‍ക്ക് വന്‍ തുക പിഴ ചുമത്തിയെന്ന വാര്‍ത്തകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചു. താരങ്ങള്‍ക്ക് പിഴയൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പിസിബി വക്താവ് അമീര്‍ മിര്‍ ശനിയാഴ്ച വ്യക്തമാക്കി. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഓരോ കളിക്കാരനും 50 ലക്ഷം പാകിസ്ഥാന്‍ രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താന്‍ ബോര്‍ഡ് ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് അമീര്‍ മിര്‍ അറിയിച്ചു.

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ഒരു കളിക്കാരനും പിഴ ചുമത്തിയിട്ടില്ല. എന്നാല്‍, മികച്ച പ്രകടനം നടത്തുമ്പോള്‍ കളിക്കാര്‍ക്ക് ധാരാളം ഇന്‍സെന്റീവുകള്‍ ലഭിക്കാറുണ്ട്. അതുപോലെ തന്നെ മോശം പ്രകടനങ്ങള്‍ക്കും കളിക്കാരെ ഉത്തരവാദികളാക്കാന്‍ കൃത്യമായ ഒരു മാനദണ്ഡം കൊണ്ടുവരുന്നതിനെക്കുറിച്ച് ബോര്‍ഡ് ആലോചിക്കുന്നുണ്ട്. നിലവില്‍ ഒന്നും അന്തിമമായിട്ടില്ല.'' അമീര്‍ മിര്‍ വ്യക്തമാക്കി.

പാകിസ്ഥാന്റെ ലോകകപ്പ് പോരാട്ടം

ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാന് സെമി കാണാതെ പുറത്താകേണ്ടി വന്നത് വലിയ നിരാശയാണ് ആരാധകര്‍ക്ക് നല്‍കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സ്, യുഎസ്എ, നമീബിയ എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ പാകിസ്ഥാന് കടുപ്പമേറിയതായിരുന്നു. ന്യൂസിലന്‍ഡുമായുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ഇംഗ്ലണ്ടിനോട് രണ്ട് വിക്കറ്റിന് പരാജയപ്പെട്ടു. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ തോല്‍പ്പിച്ചത്.

അവസാന മത്സരത്തില്‍ ശ്രീലങ്കയെ 5 റണ്‍സിന് പരാജയപ്പെടുത്തിയെങ്കിലും സെമിയില്‍ കയറാന്‍ അത് മതിയാകുമായിരുന്നില്ല. റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രീലങ്കയെ 65 റണ്‍സിനെങ്കിലും പരാജയപ്പെടുത്തണമായിരുന്നു. സാഹിബ്‌സാദ ഫര്‍ഹാന്റെ സെഞ്ച്വറിയും ഫഖര്‍ സമാന്റെ (84) പ്രകടനവും പാകിസ്ഥാനെ ജയത്തിലേക്ക് നയിച്ചെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലായതോടെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

YouTube video player