വിരാട് കോലിയെ പിന്തുണച്ച് അനില്‍ കുംബ്ലെ
എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും പോലെ ഉത്സവ സീസണുകളില്‍ പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് അനുവദിക്കുന്ന സമ്പ്രദായത്തിലേക്ക് ബിസസിഐ തിരിച്ചുപോവണമെന്നും കുംബ്ലെ
മുംബൈ: ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങൾക്കായി അഞ്ച് സ്ഥിരംവേദി മതിയെന്ന ക്യാപ്റ്റൻ വിരാട് കോലിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുൻക്യാപ്റ്റനും കോച്ചുമായ അനിൽ കുംബ്ലെ. ടെസ്റ്റ് മത്സരങ്ങളിലേക്ക് കൂടുതൽ കാണികളെ ആകർഷിക്കാൻ വേദികളുടെ എണ്ണം നിയന്ത്രിക്കുന്നതാണ് നല്ലതെന്നും, മത്സരങ്ങൾ നടത്തുന്ന സമയവും പ്രധാനമാണെന്നും കുംബ്ലെ പറഞ്ഞു.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലേയും പോലെ ഉത്സവ സീസണുകളില്‍ പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് അനുവദിക്കുന്ന സമ്പ്രദായത്തിലേക്ക് ബിസസിഐ തിരിച്ചുപോവണമെന്നും കുംബ്ലെ പറഞ്ഞു. പൊങ്കല്‍ സമയത്ത് ചെന്നൈയിലും മറ്റ് ഉത്സവ സീസണുകളില്‍ ബാംഗ്ലൂര്‍, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും ടെസ്റ്റ് മത്സരം നടത്തുന്ന രീതിയുണ്ടായിരുന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കുമെന്നും കുംബ്ലെ വ്യക്തമാക്കി.
ടെസ്റ്റിന് സ്ഥിരം വേദികളുണ്ടാവുമ്പോള്‍ കാണികളെ ആകര്‍ഷിക്കാനും എളുപ്പമാണ്. താന്‍ പരിശീലകനായിരുന്ന കാലത്ത് ആറ് പുതിയ വേദികളില്‍ ഇന്ത്യ ടെസ്റ്റ് കളിച്ചിട്ടുണ്ടെന്നും ഇന്‍ഡോറില്‍ മാത്രമാണ് കൂടുതല്‍ കാണികള്‍ കളി കാണാന്‍ എത്തിയതെന്നും കുംബ്ലെ പറഞ്ഞു. നഗരത്തിന്റെ നടുവിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നതിനാലാണ് കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനയത്.
ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങൾ കൂടുതൽ കാണികളെ ആർഷിക്കുമെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു. എന്നാല്‍ മഞ്ഞുവീഴ്ച പ്രശ്നമാകുമെന്നതിനാല്‍ ഡേ നൈറ്റ് ടെസ്റ്റുകള്‍ക്ക് ഉചിതമായ സമയം തെരഞ്ഞെടുക്കുക പ്രധാനമാണെന്നും കുംബ്ലെ പറഞ്ഞു. ദക്ഷിണാഫിക്കയ്ക്ക് എതിരായ പരമ്പര വിജയത്തിന് ശേഷമാണ് വിരാട് കോലി ടെസ്റ്റ് വേദികൾ അഞ്ചെണ്ണം മതിയെന്ന അഭിപ്രായം മുന്നോട്ടുവച്ചത്.
ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പിന്തുടരുന്ന രീതിയാണ് ഇതിനായി കോലി നിര്‍ദേശിച്ചത്. എന്നാല്‍ കോലിയുടെ നിര്‍ദേശത്തോടെ പുതിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അനുകൂലമായല്ല പ്രതികരിച്ചത്. വേദികളുടെ കുഴപ്പം കൊണ്ടല്ല കളി കാണാന്‍ ആളുകള്‍ എത്താത്തത് എന്നും ഗാംഗുലി പ്രതികരിച്ചിരുന്നു.