ക്ലാസനേയും ഹെഡിനേയും പേടിച്ച് പഞ്ചാബ് കിംഗ്സ്! സൺറൈസേഴ്സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യം, ഇന്ന് നേർക്കുനേർ
ജോണി ബെയ്ർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ എന്നിവർക്ക് ഫോമിലേക്ക് എത്താനായിട്ടില്ല.
മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തിയ മികവ് തുടരുകയാണ് പഞ്ചാബിൻ്റെ ലക്ഷ്യം. ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്ന ആത്മവിശ്വാസവുമായിട്ടാണ് ഹൈദരാബാദ് എത്തുന്നത്. ഇരു കൂട്ടർക്കും പ്രശ്നങ്ങളേറെ.
റൺസിനായി ശിഖർ ധവാന്റെ ബാറ്റിനെ അമിതമായി ആശ്രയിക്കുണ്ട് പഞ്ചാബ്. ജോണി ബെയ്ർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ എന്നിവർക്ക് ഫോമിലേക്ക് എത്താനായിട്ടില്ല.അവസാന മത്സരത്തിൽ പഞ്ചാബിന്റെ രക്ഷകനായത് താരലേലത്തിൽ വഴിതെറ്റിയെത്തിയ ശശാങ്ക് സിംഗ്. സാം കറന്റെ ഓൾറൌണ്ട് മികവ് നിർണായകമാവും. വിശ്വസിക്കാവുന്നൊരു സ്പിന്നറില്ലാത്തതിനാൽ കാഗിസോ റബാഡ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവരടങ്ങിയ പേസ് നിരയുടെ ഉത്തരവാദിത്തംകൂടും.
സൺറൈസേഴ്സ് താരനിര ശക്തവും അപകടകാരികളും. നിർദയം ബാറ്റുവീശുന്ന അഭിഷേക് ശർമ്മ ക്രീസിൽ ഉറച്ചാൽ ഹൈദരബാദിന് കാര്യങ്ങൾ എളുപ്പമാവും. ട്രാവിസ് ഹെഡും എയ്ഡൻ മാർക്രാമും ഹെൻറിച്ച് ക്ലാസനും എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുള്ളവർ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം ടി നടരാജൻ തിരിച്ചെത്തുന്നത് പേസ് നിരയ്ക്ക് കരുത്താവും. മികച്ചൊരു സ്പിന്നറുടെ അഭാവമാണ് ഹൈദരാബദിന്റെയും പോരായ്മ.
മുഖാമുഖം വന്ന ഇരുപത്തിയൊന്ന് കളിയിൽ ഹൈദരാബാദിന് വ്യക്തമായ ആധിപത്യം. ഹൈദരാബാദ് പതിനാല് കളിയിൽ ജയിച്ചപ്പോൾ പഞ്ചാബ് ലക്ഷ്യത്തിൽ എത്തിയത് ഏഴ് മത്സരങ്ങളിൽ.