Asianet News MalayalamAsianet News Malayalam

'ശിഖര്‍ ധവാനെ ഒഴിവാക്കാനുള്ള കാരണം ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു'; വിശദീകരിച്ച് ബിസിസിഐ വൃത്തങ്ങള്‍

കഴിഞ്ഞ ദിവസം ധവാനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന രംഗത്തെത്തിയിരുന്നു. മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് ധവാനെ കൊണ്ടുവന്നില്ലെന്ന ചോദ്യമാണ് റെയ്‌ന ഉന്നയിച്ചത്.

rahul dravid on why shikhar dhawan excluded from indian t20 team
Author
Mumbai, First Published May 24, 2022, 6:51 PM IST

മുംബൈ: കെ എല്‍ രാഹുലിനെ (KL Rahul) ക്യാപ്റ്റനാക്കിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ജൂണ്‍ ഒമ്പതിന് തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണുള്ളത്. ടീം പ്രഖ്യാപിച്ചപ്പോള്‍ ചില അപ്രതീക്ഷിത തീരുമാനങ്ങളുണ്ടായിരുന്നു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ (Dinesh Karthik) ടീമിലേക്ക് തിരിച്ചുവിളിച്ചുവെന്നുള്ളതായിരുന്നു ഒന്ന്. ഫോമിലല്ലാത്ത റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനമുയര്‍ന്നു. സഞ്ജു സാംസണ്‍ (Sanju Samson), രാഹുല്‍ ത്രിപാഠി, ശിഖര്‍ ധവാന്‍ എന്നിവര്‍ ടീമില്‍ വേണമായിരുന്നുവെന്ന് പലരും വാദിച്ചു. 

കഴിഞ്ഞ ദിവസം ധവാനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന രംഗത്തെത്തിയിരുന്നു. മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് ധവാനെ കൊണ്ടുവന്നില്ലെന്ന ചോദ്യമാണ് റെയ്‌ന ഉന്നയിച്ചത്. എന്നാലിപ്പോള്‍ ധവാന്‍ പുറത്താവാനുള്ള കാരണം വ്യക്തമായിരിക്കുകയാണ്. പ്രധാന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ബന്ധം കാരണമാണ് ധവാനെ തള്ളിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദ്രാവിഡ്, ധവാനെ വിവരം അറിയിച്ചിരുന്നുവെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട വാര്‍ത്താവൃത്തങ്ങള്‍ വ്യക്തമാക്കി. 

ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.. ''രാഹുല്‍ ദ്രാവിഡിന്റേതായിരുന്നു ആ തീരുമാനം. കുറച്ചധികം വര്‍ഷങ്ങളായി ധവാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കി. എന്നാല്‍ ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. ദ്രാവിഡിന്റെ തീരുമാനത്തെ ഞങ്ങള്‍ പിന്തുണച്ചു. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ധവാനെ അറിയിച്ചിരുന്നു.'' ബിസിസിഐ വക്താവ് വ്യക്തമാക്കി. 

ഓപ്പണിംഗില്‍ ഇന്ത്യക്ക് നിരവധി സാധ്യതകളുണ്ട്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരായിരിക്കും ഓപ്പണര്‍മാര്‍. പോരാത്തതിന് റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, പൃഥ്വി ഷാ എന്നിവരും ഓപ്പണിംഗ് സ്ഥാനത്തിനായി മത്സരിക്കുന്നു. ഇതിനിടെ ധവാനെ ഉള്‍പ്പെടുത്തുക പ്രയാസമായിരിക്കും. ഓസീസ് പിച്ചില്‍ മികച്ച പ്രകടനം നടത്തി അനുഭവസമ്പത്ത് ധവാനുണ്ടെങ്കിലും സ്ട്രൈക്കറേറ്റ് മോശമാണ്. അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ അവസരം കാത്തിരിക്കെ ഇന്ത്യ ധവാനെ പരിഗണിക്കാത്തതില്‍ അത്ഭുതമില്ല. 

ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍,  അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
 

Follow Us:
Download App:
  • android
  • ios