സെമിയിലെത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 195 റണ്‍സടിച്ച് കൂറ്റന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെച്ചിരുന്നു.
തിരുവവന്തപുരം: ടി20 ലോകകപ്പ് നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായ മലയാളി താരം സഞ്ജു സാംസണിന്‍റെ വിജയാഘോഷത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. വിൻസിനെതിരെ ഇന്നലെ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെ പന്ത് ലോംഗ് ഓണ്‍ ബൗണ്ടറി കടത്തി ഇന്ത്യയെ വിജയവര കടത്തിയശേഷം ഹെല്‍മെറ്റൂരിയെറിഞ്ഞ് പിച്ചില്‍ മുട്ടുകുത്തിയിരുന്ന് ആകാശത്തേക്ക് നോക്കി കുരിശുവരച്ച് സഞ്ജു തൊഴുകൈയോടെ ദൈവത്തിന് നന്ദി പറഞ്ഞിരുന്നു.
കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും, സഞ്ജുവിന്‍റെ പ്രാർത്ഥന വൈറല്‍ ആയപ്പോൾ. ഇന്ത്യയിൽ ഇന്ന് വൈറലായ ചിത്രം.. മലയാളിയുടെ പ്രാർത്ഥനയിൽ പോലും അബോധമായ ഒരു മത സൗഹാർദ സ്വഭാവം ഉണ്ടെന്നു സോഷ്യൽ മീഡിയ വ്യാഖ്യാനമെന്നാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിൽ കുറിച്ചത്.
സെമിയിലെത്താൻ വിജയം അനിവാര്യമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സടിച്ച് കൂറ്റൻ ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും തുടക്കത്തിലെ നഷ്ടമായെങ്കിലും ആദ്യം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനൊപ്പവും പിന്നീട് തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി തകര്‍ത്തടിച്ച സഞ്ജുവിന്‍റെ പോരാട്ടവീര്യമാണ് ഇന്ത്യയെ വിജയവര കടത്തിയത്.
അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ കാര്യമായി ആഘോഷിക്കാതിരുന്ന സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷമാണ് ആഘോഷിച്ചത്. ടി20 ലോകകപ്പിലെ ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറും റണ്‍ പിന്തുടരുമ്പോഴുള്ള ഏറ്റവും ഉയര്‍ന്ന സ്കോറും കുറിച്ചാണ് സഞ്ജു അപരാജിതനായി നിന്നത്.
