Asianet News MalayalamAsianet News Malayalam

ആവേശപ്പോരില്‍ അവസാന പന്തില്‍ രാജസ്ഥാന്‍ വീണു, ഗുജറാത്തിന് നാടകീയ ജയം; കളി മാറ്റിയത് റാഷിദ് ഖാനും തെവാട്ടിയയും

15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചെറിഞ്ഞതിനാല്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് അവസാന ഓവറില്‍ ബൗണ്ടറിയില്‍ ഫീല്‍ഡിംഗിന് നിര്‍ത്താനായുള്ളു.

Rajasthan Royals vs Gujarat Titans Live Updates, Gujarat Titans beat Rajasthan Royals in last ball thriller Sanju Samson, Riyan Parag
Author
First Published Apr 11, 2024, 12:05 AM IST

ജയ്പൂര്‍: ഐപിഎല്ലില്‍ നാടകീയമായ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന് തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 196-3, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 199-7. അവസാന നാലോവറില്‍ രാഹുല്‍ തെവാട്ടിയയും(11 പന്തില്‍ 22), റാഷിദ് ഖാനും(11 പന്തില്‍ 24*) നടത്തിയ വീരോചിത പോരാട്ടമാണ് ഗുജറാത്തിന് അപ്രതീക്ഷിത ജയം സമ്മാനിച്ചത്.

15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചെറിഞ്ഞതിനാല്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് അവസാന ഓവറില്‍ ബൗണ്ടറിയില്‍ ഫീല്‍ഡിംഗിന് നിര്‍ത്താനായുള്ളു. ആവേശ് ഖാന്‍റെ ആദ്യ പന്ത് തന്നെ റാഷിദ് ഖാന്‍ ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ രണ്ട് റണ്‍സ്. മൂന്നാം പന്തില്‍ വീണ്ടും ബൗണ്ടറി. നാലാം പന്തില്‍ സിംഗിള്‍, അഞ്ചാം പന്തില്‍ മൂന്നാം റണ്‍ ഓടുന്നതിനിടെ തെവാട്ടിയ റണ്ണൗട്ടായി. ഇതോടെ അവസാന പന്തില്‍ ഗുജറാത്തിന് ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നായി. ആവേശ് ഖാന്‍റെ അവസാന പന്ത് ബൗണ്ടറി കടത്തിയ റാഷിദ് ഖാന്‍ ഗുജറാത്തിന് സീസണിലെ മൂന്നാം ജയം സമ്മാനിച്ചു. സീസണില്‍ രാജസ്ഥാന്‍റെ ആദ്യ തോല്‍വിയാണിത്. തോറ്റെങ്കിലും രാജസ്ഥാന്‍ തന്നെയാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മൂന്നാം ജയത്തോടെ ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ ആറ് പോയന്‍റുമായി ആറാം സ്ഥാനത്തേക്ക് കയറി.

കുല്‍ദീപ് കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു

രാജസ്ഥാന്‍ ഉയര്‍ത്തിയ 197 രണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന മികച്ച തുടക്കമിട്ടു. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 44 റണ്‍സടിച്ച ഗുജറാത്തിനായി ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സടിച്ചു. നാന്ദ്രെ ബര്‍ഗര്‍ക്ക് പകരം ടീമിലെത്തിയ കുല്‍ദീപ് സെന്നിനെ ഒമ്പതാം ഓവറില്‍ പന്തെറിയാന്‍ വിളിച്ച സഞ്ജുവിന്‍റെ നീക്കമാണ് മത്സരത്തില്‍ വഴിത്തിരിവായത്. തന്‍റെ രണ്ടാം പന്തില്‍ തന്നെ സായ് സുദര്‍ശനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും അമ്പയര്‍ കുമാര്‍ ധര്‍മസേന നോട്ടൗട്ട് വിധിച്ചു. എന്നാല്‍ റിവ്യു എടുത്ത സഞ്ജു തീരുമാനം അനുകൂലമാക്കി. 29 പന്തില്‍ 35 റണ്‍സായിരുന്നു സായ് സുദര്‍ശന്‍റെ നേട്ടം. തന്‍റെ രണ്ടാം ഓവറില്‍ വണ്‍ ഡൗണായി എത്തിയ മാത്യു വെയ്ഡിനെയും(4), അഭിനവ് മനോഹറെയും(1) പുറത്താക്കി കുല്‍ദീപ് സെന്‍ ഏല്‍പ്പിച്ച ഇരട്ടപ്രഹരം ഗുജറാത്തിനെ ഞെട്ടിച്ചു.

നായകനായ അമ്പതാം മത്സരത്തില്‍ പൂണ്ട് വിളയാടി സഞ്ജു; ഇതിഹാസങ്ങളെപ്പോലും പിന്നിലാക്കി റെക്കോര്‍ഡ്

വിജയ് ശങ്കറും 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വീണ്ടും ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ശങ്കറെ ബൗള്‍ഡാക്കി ചാഹല്‍ ആ പ്രതീക്ഷ കെടുത്തി. തകര്‍ത്തടിച്ച് പ്രതീക്ഷ നല്‍കിയ ശുഭ്മാന്‍ ഗില്ലിനെ ചാഹലിന്‍റെ വൈഡ് ബോളില്‍ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെ ഗുജറാത്തിന്‍റെ പ്രതീക്ഷ കെട്ടു. 44 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും പറത്തിയ ഗില്‍ 72 റണ്‍സടിച്ചു.

അവസാന നാലോവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 60 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍  അശ്വിനെറിഞ്ഞ പതിനേഴാം ഓവറില്‍ രാഹുല്‍ തെവാട്ടിയയും ഷാരൂഖ് ഖാനും(14) ചേര്‍ന്ന് 17 റണ്‍സടിച്ചു. പതിനെട്ടാം ഓവറില്‍ ആവേശ് ഖാന്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രാജസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ റാഷിദ് ഖാനും തെവാട്ടിയയും ചേര്‍ന്ന് 20 റണ്‍സടിച്ച് ഗുജറാത്തിനെ വിജയത്തോട് അടുപ്പിച്ചു. രാജസ്ഥാന് വേണ്ടി കുല്‍ദീപ് സെന്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ 43 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

കീപ്പിംഗിൽ ക്ലാസന്‍റെ തട്ട് താണുതന്നെ നിൽക്കും,140 കിലോ മീറ്റർ വേഗത്തിലെത്തിയ പന്തിലെ മിന്നൽ സ്റ്റംപിംഗ് കാണാം

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായപ്പോള്‍ മൂന്നാമനായി ഇറങ്ങി 38 പന്തില്‍ 68 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. റിയാന്‍ പരാഗ് ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍സെടുത്തു. ഗുജറാത്തിനുവേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 18 റണ്‍സിന് ഒരു വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios