Asianet News MalayalamAsianet News Malayalam

പരാഗ് പരാതി തീര്‍ത്തു, അശ്വിനും കുല്‍ദീപും എറിഞ്ഞിട്ടു; ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്.

rajasthan royals won over royal challengers bangalore by 29 runs
Author
Pune, First Published Apr 26, 2022, 11:18 PM IST

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ത്രസിപ്പിക്കുന്ന ജയം. പൂനെയില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ ജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍,  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ട് മത്സരങ്ങളില്‍ 12 പോയിന്റാണ് അവര്‍ക്കുള്ളത്. ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്റുമായി ആര്‍സിബി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 

പൂനെയില്‍ തുടക്കത്തില്‍ തന്നെ വിരാട് കോലി (9), ഫാഫ് ഡു പ്ലെസിസ് (23), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരെ പുറത്താക്കി രാജസ്ഥാന്‍, ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. മൂന്നിന് 37 എന്ന നിലയിലായി ബംഗ്ലൂര്‍. പിന്നീടാവട്ടെ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. രജത് പടിദാര്‍ (16), ഷഹബാസ് അഹമ്മദ് (17), സുയഷ് പ്രഭുദേശായി (2), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (18), മുഹമ്മദ് സിറാജ് (), എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അശ്വിന്‍, കുല്‍ദീപ് എന്നിവര്‍ക്ക് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, 31 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് രാജസ്ഥാനെ മുന്നില്‍ നിന്ന് നയിച്ചത്. സഞ്ജു സാംസണ്‍ (21 പന്തില്‍ 27) മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി. രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് തകര്‍ത്തത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. ദേവ്ദത്ത് പടിക്കല്‍ (7), ജോസ് ബട്‌ലര്‍ (8), ആര്‍ അശ്വിന്‍ (17) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയും സിറാജിനായിരുന്നു. മികച്ച ഫോമിലുള്ള ജോസ് ബട്‌ലറെ (8) ജോഷ് ഹേസല്‍വുഡും പുറത്താക്കി. ഇതോടെ മൂന്നിന് 33 എന്ന നിലയിലായി രാജസ്ഥാന്‍. പിന്നീട് സഞ്ജുവിന്റെ ഭേദപ്പെട്ട പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് സിക്‌സര്‍ പായിച്ച സഞ്ജു, ഹസരങ്കയുടെ പന്തില്‍ ഒരിക്കല്‍ കൂടി ബൗള്‍ഡായി. ഡാരില്‍ മിച്ചലിന് (24 പന്തില്‍ 16) അവസരം മുതലാക്കാനായില്ല. 

ഷിംറോണ്‍ ഹെറ്റ്മയേര്‍ (3), ട്രന്റ് ബോള്‍ട്ട് (5), പ്രസിദ്ധ് കൃഷണ (2) എന്നിവര്‍ പെട്ടന്ന മടങ്ങുകയും ചെയ്തതോടെ രാജസ്ഥാന്‍ എട്ടിന് 121 എന്ന നിലയിലായി. തകര്‍ച്ചയ്ക്കിടയിലും പരാഗ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രാജസ്ഥാനമെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്.

മാറ്റവുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്. അനുജ് റാവത്തിന് പകരം രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം വിരാട് കോലി ഇന്ന് ഓപ്പണറായെത്തി. രാജസ്ഥാന്‍ രണ്ട് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം ഡാരില്‍ മിച്ചല്‍ ടീമിലെത്തി. ഒബെദ് മക്‌കോയ്ക്ക് പകരക്കരനായാണ് കുല്‍ദീപ് ടീമിലെത്തിയത്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, മഹിപാല്‍ ലോംറോര്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, സുയഷ് പ്രഭുദേശായി, ഷഹ്ബാസ് അഹമ്മദ്, ഹല്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, റിയാന്‍ പരാഗ്, കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ്, യൂസ്‌വേന്ദ്ര ചാഹല്‍. 

Follow Us:
Download App:
  • android
  • ios