67* റണ്‍സുമായി രജത് പടിദാറും 11* റണ്‍സെടുത്ത് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവയുമാണ് ക്രീസില്‍ 

ബെംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍( Ranji Trophy Final) മുംബൈക്കെതിരെ മധ്യപ്രദേശ്(Madhya Pradesh vs Mumbai Final) ഒന്നാം ഇന്നിംഗ്സ് ലീഡിനരികെ. മുംബൈയുടെ 374 റണ്‍സ് പിന്തുടരുന്ന മധ്യപ്രദേശ് മൂന്നാം ദിവസത്തെ കളി നിർത്തുമ്പോള്‍ 123 ഓവറില്‍ മൂന്ന് വിക്കറ്റിന് 368 റണ്‍സ് എന്ന നിലയിലാണ്. ലീഡിനായി മധ്യപ്രദേശിന് ഏഴ് റണ്‍സ് കൂടി മതി. 67* റണ്‍സുമായി രജത് പടിദാറും(Rajat Patidar), 11* റണ്‍സെടുത്ത് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവയുമാണ്(Aditya Shrivastava) ക്രീസില്‍. 

മധ്യപ്രദേശിന് ഒന്നാം ഇന്നിംഗ്സില്‍ ഓപ്പണർ യാഷ് ദുബെ, മൂന്നാമന്‍ ശുഭം എസ് ശർമ്മ എന്നിവരുടെ സെഞ്ചുറികളാണ് കരുത്തായത്. ദുബെ 336 പന്തില്‍ 133ഉം ശർമ്മ 215 പന്തില്‍ 116 റണ്‍സുമെടുത്തു. വിക്കറ്റ് കീപ്പർ ഹിമാന്‍ഷു മാന്‍ത്രി 31 റണ്‍സില്‍ പുറത്തായി. നാലാം വിക്കറ്റില്‍ ലീഡ് പ്രതീക്ഷയോടെ ബാറ്റ് വീശുകയാണ് രജത് പടിദാറും ആദിത്യ ശ്രീവാസ്തവയും. പടിദാർ 106 പന്തില്‍ 67* ഉം ആദിത്യ ശ്രീവാസ്തവ 33 പന്തില്‍ 11* ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. തുഷാർ ദേശ്പാണ്ഡെയും ഷാംസ് മലാനിയും മൊഹിത് അവാസ്തിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ മുംബൈ ഒന്നാം ഇന്നിംഗ്സില്‍ മോശമല്ലാത്ത സ്കോർ പടുത്തുയർത്തിയത് സീസണില്‍ വിസ്മയ ഫോമിലുള്ള സർഫറാസ് ഖാന്‍റെ സെഞ്ചുറി മികവിലായിരുന്നു. 243 പന്ത് നേരിട്ട സർഫറാസ് 13 ഫോറും രണ്ട് സിക്സും സഹിതം 134 റണ്‍സെടുത്തു. ഇതോടെ മുംബൈ 127.4 ഓവറില്‍ 374-10 എന്ന സ്കോറിലെത്തി. 78 റണ്‍സെടുത്ത ഓപ്പണർ യശ്വസി ജയ്സ്വാളാണ് മുംബൈയുടെ രണ്ടാമത്തെ ടോപ് സ്കോറർ. ക്യാപ്റ്റന്‍ പൃഥ്വി ഷാ 47 റണ്‍സ് നേടി. മധ്യപ്രദേശിനായി ​ഗൗരവ് യാദവ് നാലും അനുഭവ് അഗർവാള്‍ മൂന്നും സരാന്‍ഷ് ജെയ്ന്‍ രണ്ടും കുമാർ കാർത്തികേയ ഒന്നും വിക്കറ്റ് നേടി. 

Ranji Trophy Final : രഞ്ജി ട്രോഫിയിലെ റണ്‍വിളയാട്ടം; സർഫറാസ് ഖാന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക്?