കേരള താരങ്ങളില്‍ 10 കളികളില്‍ 635 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ പതിനാലാം സ്ഥാനത്തുള്ളപ്പോള്‍ 9 കളികളില്‍ 628 റണ്‍സടിച്ച സല്‍മാന്‍ നിസാര്‍ പതിനാറാമതാണ്
നാഗ്പൂര്‍: മാസങ്ങള്‍ നീണ്ട രഞ്ജി ട്രോഫി സീസണ് അവസാനമായതോടെ റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിലെത്തിയത് ചാമ്പ്യൻമാരായ വിദര്‍ഭയുടെ താരങ്ങള്‍. റണ്‍വേട്ടയില്‍ 10 മത്സരങ്ങളില്‍ 53.33 ശരാശരിയില്‍ അഞ്ച് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 960 റണ്‍സടിച്ച വിദര്‍ഭയുടെ യാഷ് റാത്തോഡ് ആണ് ഒന്നാമതെത്തിയത്. 943 റണ്‍സുമായി മധ്യപ്രദേശ് താരം ശുഭം ശര്‍മ രണ്ടാമതും 934 റണ്‍സടിച്ച ഹൈദരാബാദിന്‍റെ തന്‍മയ് അഗര്‍വാള്‍ മൂന്നാമതുമാണ്. 9 കളികളില്‍ നിന്ന് 863 റണ്‍സടിച്ച വിദര്‍ഭയുടെ മലയാളി താരം കരുണ്‍ നായര്‍ നാലാം സ്ഥാനത്തുണ്ട്.
കേരള താരങ്ങളില്‍ 10 കളികളില്‍ 635 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ പതിനാലാം സ്ഥാനത്തുള്ളപ്പോള്‍ 9 കളികളില്‍ 628 റണ്‍സടിച്ച സല്‍മാന്‍ നിസാര്‍ പതിനാറാമതാണ്. 10 മത്സരങ്ങളില്‍ നിന്ന് 516 റണ്‍സടിച്ച കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 32-ാം സ്ഥാനത്താണ്. മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചത് ഒരു ബൗളറാണെന്ന സവിശേഷതയും ഇത്തവണയുണ്ട്. 9 കളികളില്‍ 505 റണ്‍സടിച്ച ഷാര്‍ദ്ദുല്‍ താക്കൂറാണ് സെമിയില്‍ വിദര്‍ഭയോട് തോറ്റ് പുറത്തായ മുംബൈക്കായി ഏറ്റവും കൂടുതല്‍ റൺസടിച്ച താരം.
രഞ്ജിട്രോഫി: കേരളം നാളെയെത്തും; ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ
വിക്കറ്റ് വേട്ടയിലും വിദര്‍ഭ താരം തന്നെയാണ് മുന്നിലുള്ളത്. 10 മത്സരങ്ങളില്‍ 69 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷ് ദുബെ ഒന്നാം സ്ഥാനത്തുള്ളപ്പോൾ രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീരിന്‍റെ അക്വിബ് നബിയാണ്. എട്ട് മത്സരങ്ങളില്‍ 44 വിക്കറ്റുകളാണ് നബി എറിഞ്ഞിട്ടത്. കേരളത്തിന്‍റെ ജലജ് സക്സേന 10 മത്സരങ്ങളില്‍ 40 വിക്കറ്റുമായി അഞ്ചാം സ്ഥാനത്തുള്ളപ്പോൾ ഒമ്പത് കളികളില്‍ നിന്ന് 34 വിക്കറ്റെടുത്ത ആദിത്യ സര്‍വാതെ പതിനാലാം സ്ഥാനത്താണ്. കേരളത്തിനായി എം ഡി നിധീഷ് എട്ട് കളികളില്‍ 27 വിക്കറ്റെടുത്തു. മുംബൈക്കായി ഒമ്പത് കളികളില്‍ 35 വിക്കറ്റെടുത്ത ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ ഓള്‍ റൗണ്ടറെന്ന നിലയിലും തിളങ്ങി.
