Asianet News MalayalamAsianet News Malayalam

രഞ്ജി ട്രോഫി: അക്ഷയ് ചന്ദ്രന്‍റെയും സിജോമോന്‍റെയും പോരാട്ടം പാഴായി; കേരളത്തിനെതിരെ പുതുച്ചേരിക്ക് ലീഡ്

മൂന്നാ ദിനം മികച്ച ഫോമിലുള്ള സച്ചിന്‍ ബേബിയിലായിരുന്നു കേരളത്തിന്‍റെ പ്രധാന പ്രതീക്ഷ. എന്നാല്‍ 39 റണ്‍സെടുത്ത സച്ചിനെ ബൗള്‍ഡാക്കി കൃഷ്ണ തുടക്കത്തിലെ കേരളത്തിന് ആദ്യ തിരിച്ചടി നല്‍കി. സല്‍മാന്‍ നിസാറും അക്ഷയ് ചന്ദ്രനും കൂടി കേരളത്തെ 150 കടത്തിയെങ്കിലും 44 റണ്‍സെടുത്ത നിസാറിനെ മടക്കി അബിന്‍ മാത്യു ലഞ്ചിന് മുമ്പ് കേരളത്തെ പ്രതിരോധത്തിലാക്കി.

Ranji Trophy: Kerala vs Puducherry Day 3 Live Updates1
Author
First Published Jan 26, 2023, 4:03 PM IST

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ പുതുച്ചേരിക്ക് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. പുതുച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371 റണ്‍സിന് മറുപടിയായി കേരളം 286 റണ്‍സെടുത്ത് പുറത്തായി. അര്‍ധസെഞ്ചുറിയുമായി അക്ഷയ് ചന്ദ്രനും മികച്ച പിന്തുണയുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫും പൊരുതിയെങ്കിലും കേരളം 85 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. 70 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. സല്‍മാന്‍ നിസാര്‍ 44 ഉം സിജോമോന്‍ 35ഉം റണ്‍സെടുത്തു. പുതുച്ചേരിക്കായി സാഗര്‍ പി ഉദേശി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ കൃഷ്ണയും അബിന്‍ മാത്യുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പ്രതീക്ഷ നല്‍കിയശേഷം തകര്‍ച്ച

മൂന്നാ ദിനം മികച്ച ഫോമിലുള്ള സച്ചിന്‍ ബേബിയിലായിരുന്നു കേരളത്തിന്‍റെ പ്രധാന പ്രതീക്ഷ. എന്നാല്‍ 39 റണ്‍സെടുത്ത സച്ചിനെ ബൗള്‍ഡാക്കി കൃഷ്ണ തുടക്കത്തിലെ കേരളത്തിന് ആദ്യ തിരിച്ചടി നല്‍കി. സല്‍മാന്‍ നിസാറും അക്ഷയ് ചന്ദ്രനും കൂടി കേരളത്തെ 150 കടത്തിയെങ്കിലും 44 റണ്‍സെടുത്ത നിസാറിനെ മടക്കി അബിന്‍ മാത്യു ലഞ്ചിന് മുമ്പ് കേരളത്തെ പ്രതിരോധത്തിലാക്കി. എന്നാല്‍ ആറാം വിക്കറ്റില്‍ 90 റണ്‍സ് കൂട്ടുകെട്ടിലൂടെ സിജോമോന്‍ ജോസഫും അക്ഷയ് ചന്ദ്രനും വീണ്ടും കേരത്തിന്‍റെ ലീഡ് മോഹങ്ങള്‍ ജ്വലിപ്പിച്ചു. 152 റണ്‍സില്‍ ഒത്തുചേര്‍ന്ന ഇരുവരും കേരളത്തെ 242ല്‍ എത്തിച്ചെങ്കിലും 35 റണ്‍സെടുത്ത സിജോമോനെ പുറത്താക്കി ഉദേശി കേരളത്തിന്‍റെ പ്രതീക്ഷ തകര്‍ത്തു.

പിന്നാലെ പൊരുതി നിന്ന അക്ഷയ് ചന്ദ്രനും(70) ഉദേശിക്ക് മുമ്പില്‍ മുട്ടുമടക്കി. നിഥീഷിന്‍റെയും(24) ജലജ് സക്സേനയുടെയും(15) പോരാട്ടത്തിന് കേരളത്തെ 300 കടത്താനായില്ല. വിശേശ്വര്‍  സുരേഷ്(0) പുറത്താകാതെ നിന്നു. ഇന്നലെ കേരളത്തിന്‍റെ തുടക്കവും പിഴച്ചിരുന്നു. സ്കോര്‍ 24ല്‍ നില്‍ക്കെ ഓപ്പണര്‍ രോഹന്‍ കുന്നുമേലിനെ(17) അബിന്‍ മാത്യു മടക്കി. അധികം കഴിയാതെ പി രാഹുലും(18) മടങ്ങി. ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട കേരളത്തെ രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും നിലയുറപ്പിച്ചെന്ന് കരുതിയ രോഹന്‍ പ്രേമിനെ(19) ഉദേശി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ സച്ചിന്‍ ബേബിക്കൊപ്പം കേരളത്തെ 100 കടത്തിയത്.

റാഞ്ചിയില്‍ മഞ്ഞ് കളിക്കുമോ, എന്താകും പിച്ചിന്‍റെ സ്വഭാവം; ഇന്ത്യ-കിവീസ് ആദ്യ ടി20യില്‍ അറിയേണ്ടത്

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ആറ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ പോയന്റ് പട്ടികയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം കേരളത്തിന് 20 പോയന്റ് ആണുള്ളത്. ഇത്രയും മത്സരങ്ങളില്‍ 23 പോയന്റുള്ള ജാര്‍ഖണ്ഡ് രണ്ടാമതും 29 പോയന്റുള്ള കര്‍ണാടക ഒന്നാം സ്ഥാനത്തുമാണ്.

Follow Us:
Download App:
  • android
  • ios