ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലില്ല.
മുള്ളൻപൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതരെ പഞ്ചാബിന് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ ഹര്‍നൂര്‍ സിംഗും 24 റണ്‍സുമായി ഉദയ് ശരണും ക്രീസില്‍. 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാൻ സിംഗിന്‍റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യ സെഷനില്‍ നഷ്ടമായത്. ബാബ പരാജിതിനാണ് വിക്കറ്റ്.
ടോസ് നേടി ക്രീസിലിറങ്ങിയ പഞ്ചാബിനായ പ്രഭ്‌സിമ്രാനും ഹര്‍നൂര്‍ സിംഗും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 52 റണ്‍സടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. 47 പന്തില്‍ മൂന്ന് ബൗണ്ടറി പറത്തി 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാനെ ബാബ അപരാജിത് ബൗള്‍ഡാക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ ഹര്‍നൂര്‍ സിംഗിനൊപ്പം രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉദയ് ശരൺ കൂടുതല്‍ നഷ്ടങ്ങളില്ലാതെ പഞ്ചാബിന്‍റെ ആദ്യ സെഷന്‍ അവസാനിപ്പിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അഹമ്മദ് ഇമ്രാന്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യമത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതിലൂടെ ലഭിച്ച ഒരു പോയന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം.
കേരള പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീന്‍(ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.
പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ(ക്യാപ്റ്റൻ), ഹർണൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.


