ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുന്ന ഈ സമയത്ത് ഗാംഗുലിയെ പോലെ ക്രിക്കറ്റ് ഭരണരംഗത്ത് തന്റെ മികവ് തെളിയിച്ചൊരാളുടെ സാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റിനെ വിജയത്തിലേക്കെ നയിക്കു.

മുംബൈ: ബിസിസിഐ പ്രസിഡന്റായി നിയമിതനായ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പുകഴ്ത്തി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഗാംഗുലിയുടെ നിയമനം ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണെന്ന് രവി ശാസ്ത്രി 'ടൈംസ് ഓഫ് ഇന്ത്യ'യോട് പറഞ്ഞു.

നേതൃഗുണമുള്ള വ്യക്തിയാണ് ഗാംഗുലി. അദ്ദേഹത്തെപ്പോലെയൊരാള്‍ ബിസിസിഐയുടെ തലപ്പത്തു വരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണമേ ചെയ്യു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോവുന്ന ഈ സമയത്ത് ഗാംഗുലിയെ പോലെ ക്രിക്കറ്റ് ഭരണരംഗത്ത് തന്റെ മികവ് തെളിയിച്ചൊരാളുടെ സാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റിനെ വിജയത്തിലേക്കെ നയിക്കു. ബിസിസിഐയെ വീണ്ടും വിജയപാതയില്‍ എത്തിക്കാന്‍ ഗാംഗുലിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട തുക നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന ഗാംഗുലിയുടെ വാദത്തെ പൂര്‍ണമായും അംഗീകരിക്കുന്നു. ലോക ക്രിക്കറ്റിന് ഇന്ത്യ സംഭാവനചെയ്യുന്നതിന് ആനുപാതികമായി ബിസിസിഐക്ക് തിരിച്ച് വരുമാനം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിതെന്നും ശാസ്ത്രി പറഞ്ഞു.

അനില്‍ കുംബ്ലെക്ക് പകരം ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലകനായി ആദ്യം നിയമിച്ചത് സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന ഉപദേശക സമിതിയായിരുന്നു. കുംബ്ലെയെ മാറ്റി ശാസ്ത്രിയെ നിയമിക്കുന്നതിനോട് ഗാംഗുലിക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഒടുവില്‍ കോലിയുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. അന്ന് മുതല്‍ ഇരുവരും രണ്ട് തട്ടിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാംഗുലിയെ വാനോളം പുകഴ്ത്തി ശാസ്ത്രി രംഗത്തുവന്നിരിക്കുന്നത്.