ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ അന്താരാഷ്ട്ര വനിതാ ട്വന്റി 20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി ഇന്ത്യയുടെ ദീപ്തി ശര്‍മ്മ. 152 വിക്കറ്റ് നേടിയാണ് ഇന്ത്യന്‍ സ്പിന്നര്‍ മേഘന്‍ ഷട്ടിന്റെ റെക്കോര്‍ഡ് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ചാം മത്സരത്തിന് ഇറങ്ങുമ്പോള്‍ മേഘന്റെ റെക്കോര്‍ഡിന് ഒപ്പമായിരുന്നു ദീപ്തി. നിലാക്ഷിക സില്‍വയെ പുറത്താക്കിയാണ് ദീപ്തിയുടെ നേട്ടം. നൂറ്റി മുപ്പതാം ഇന്നിംഗ്‌സിലാണ് ദീപ്തി 152 വിക്കറ്റില്‍ എത്തിയത്. 86 ഇന്നിംഗ്‌സില്‍ 103 വിക്കറ്റ് നേടിയ രാധാ യാദവാണ് ട്വന്റി 20 വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതുള്ള ഇന്ത്യന്‍ താരം.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. 43 പന്തില്‍ 68 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍. അമന്‍ജോത് കൗര്‍ (18 പന്തില്‍ 21), അരുന്ധതി റെഡ്ഡി (11 പന്തില്‍ 27) എന്നിവരും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.

176 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം തന്നെ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ നഷ്ടമായി. രണ്ട് റണ്‍സെടുത്ത ചമാരിയെ അരുന്ധതി റെഡ്ഢി, ദീപ്തി ശര്‍മയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ഇമേഷ ദുലാനിയും ഹാസിനി പെരേരയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ശ്രീലങ്കയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 39 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച ഇമേഷയെ പുറത്താക്കി അമന്‍ ജ്യോത് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നെ കണ്ടത് ശ്രീലങ്കന്‍ ബാറ്റിംഗിന്റെ പതനമായിരുന്നു. അതിനിടെ ഹാസിനി പെരേരയും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹര്‍മന്‍ പ്രീതാണ് കളിയിലെ താരം. ഷഫാലി വര്‍മ ടൂര്‍ണമെന്റിലെ താരവും.

YouTube video player