ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ അഭിഷേക് ശര്‍മ 14 പന്തില്‍ റെക്കോര്‍ഡ് അര്‍ധ സെഞ്ചുറി നേടി. 

ഗുവാഹത്തി: ടി20യില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ 14 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഭിഷേകിന്റെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു. അഭിശേക് (20 പന്തില്‍ പുറത്താവാതെ 68), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 94 റണ്‍സ് അടിച്ചെടുത്തിരുന്നു. പവര്‍ പ്ലേയില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് സഞ്ജു സാംസണിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഇഷാന്‍ കിഷന്‍ (13 പന്തില്‍ 28) - അഭിഷേക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ ഇഷ് സോധി മടക്കി. എന്നാല്‍ അഭിഷേകിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. കൂടെ സൂര്യകുമര്‍ യാദവിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ക്ക് ഇന്ത്യക്ക് അനുകൂലമായി. അഭിഷേക് അഞ്ച് സിക്‌സും ഏഴ് ഫോറും നേടി. സൂര്യകുമാറിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും ആറ് ഫോറുമുണ്ടായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. മാര്‍ക്ക് ചാപ്മാന്‍ 32 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ആദ്യ ഓവറില്‍ തന്നെ കോണ്‍വെയുടെ വിക്കറ്റ് ന്യൂസിലന്‍ഡിന് നഷ്ടമായി. റാണയുടെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ക്യാച്ച്. തുടര്‍ന്നെത്തിയ രചിന്‍ രണ്ടാം ഓവറിലും മടങ്ങി. ഇത്തവണ ഹാര്‍ദിക്കിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ബിഷ്‌ണോയിക്ക് ക്യാച്ച്. ആറാം സീഫെര്‍ട്ടിന്റെ വിക്കറ്റും ന്യൂസിലന്‍ഡിന് നഷ്ടമായി. ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ 5.1 ഓവറില്‍ മൂന്നിന് 34 എന്ന നിലയിലായി ന്യൂസിലന്‍ഡ്. തുടര്‍ന്ന് ഫിലിപ്‌സ് - ചാപ്മാന്‍ സഖ്യം 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ചാപ്മാനെ പുറത്താക്കി രവി ബിഷ്‌ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചലിന് (14) തിളങ്ങാനായില്ല. ഇതിനിടെ ഫിലിപ്‌സും കൂടാരം കയറി. മിച്ചല്‍ സാന്റ്‌നര്‍ നേടിയ 27 റണ്‍സാണ് കിവീസിന്റെ സ്‌കോര്‍ 150 കടത്തിയത്. കെയ്ല്‍ ജാമിസണ്‍ (3), മാറ്റ് ഹെന്റി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇഷ് സോധി (2), ജേക്കബ് ഡഫി (4) പുറത്താവാതെ നിന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. സക്കാറി ഫൗള്‍ക്‌സിനെ ഒഴിവാക്കി.

YouTube video player