ഐപിഎല്ലിന് ശേഷം നാട്ടിൽ നടന്ന ആദ്യ പരമ്പരയിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചപ്പോൾ രണ്ടാം നിരയിലെ പ്രമുഖർക്ക് സുവർണാവസരമാണ് ലഭിച്ചത്

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) ആദ്യ രണ്ട് കളികളിൽ പരാജയപ്പെട്ടതിന് ശേഷം തിരിച്ചുവന്നത് ഇന്ത്യക്ക് ആശ്വാസമായി. ഹാർദിക് പാണ്ഡ്യ(Hardik Pandya), ദിനേശ് കാർത്തിക്(Dinesh Karthik), ഭുവനേശ്വർ കുമാർ(Bhuvneshwar Kumar) എന്നിവരാണ് പരമ്പരയില്‍ തിളങ്ങിയ ഇന്ത്യൻ താരങ്ങൾ. അതേസമയം റിഷഭ് പന്ത്(Rishabh Pant) ടി20 ടീമില്‍ തന്‍റെ സ്ഥാനം തന്നെ ചോദ്യചിഹ്നത്തിലാക്കി. 

ഐപിഎല്ലിന് ശേഷം നാട്ടിൽ നടന്ന ആദ്യ പരമ്പരയിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിച്ചപ്പോൾ രണ്ടാം നിരയിലെ പ്രമുഖർക്ക് സുവർണാവസരമാണ് ലഭിച്ചത്. എന്നാൽ റുതുരാജ് ഗെയ്ക്വാദും ശ്രേയസ് അയ്യരും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. ആദ്യ നാല് കളികളിൽ 57 റൺസ് മാത്രമെടുത്ത നായകൻ റിഷഭ് പന്ത് ആകട്ടെ ട്വന്‍റി 20 ടീമിലെ സ്ഥാനം തന്നെ സംശയത്തിലാക്കുന്ന നിലയിലാണ് പരമ്പര അവസാനിപ്പിച്ചത്.

ടീമിലേക്ക് തിരിച്ചുവന്ന ഹാർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്ക് എന്നിവർ ലോകകപ്പ് വർഷത്തിൽ തങ്ങളുടെ പ്രാധാന്യം വ്യക്തമാക്കി. ഓസ്ട്രേലിയയിൽ ഫിനിഷർമാരായി തിളങ്ങാൻ കഴിയുമെന്ന സൂചനയാണ് ഇരുവരും നൽകിയത്. പരമ്പരയിൽ റൺവേട്ടയിൽ മുന്നിലെത്തിയ ഇഷാൻ കിഷൻ ഇടംകൈയ്യൻ ഓപ്പണർ എന്ന നിലയിൽ കൂടി ടീമിന് കരുത്താകും. ബൗളിംഗിൽ ഭുവനേശ്വർ കുമാർ ആത്മവിശ്വാസം വീണ്ടെടുത്തതാണ് പരമ്പരയിൽ ഇന്ത്യയുടെ പ്രധാന നേട്ടം. പവർപ്ലേയിലെ 9 ഓവറുകളിൽ 4 വിക്കറ്റുകൾ വീഴ്ത്തിയ ഭുവനേശ്വർ കുമാർ റൺ വഴങ്ങുന്നതിൽ പണ്ടത്തേതുപോലെ പിശുക്കുകാണിച്ചതും ശ്രദ്ധേയമായി.

ആവേശ് ഖാനും ഹർഷൽ പട്ടേലും തിളങ്ങിയതോടെ ഉമ്രാൻ മാലിക്കിന്‍റെയും അർഷ്ദീപ് സിംഗിന്റെയും അരങ്ങേറ്റം സാധ്യമായില്ല. ആദ്യ രണ്ട് കളിയിലും തിളങ്ങാതിരുന്ന യുസ്വേന്ദ്ര ചഹൽ വിശാഖപട്ടണത്തും രാജ്കോട്ടിലും നിർണായക സ്പെല്ലുമായി ഫോം വീണ്ടെടുത്തു. രോഹിത്തും കൂട്ടരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനൊരുങ്ങുമ്പോൾ റിഷഭ് പന്ത് ഒഴികെയുള്ള യുവതാരങ്ങൾ വെള്ളിയാഴ്ച അയർലൻഡിലേക്ക് വിമാനം കയറും. 2 ട്വന്‍റി 20 മത്സരങ്ങളാണ് ഇന്ത്യൻ യുവനിരയ്ക്ക് അയർലൻഡിൽ കളിക്കാനുള്ളത്.

IND vs SA : മുന്നില്‍ നിന്ന് നയിച്ച ബൗളിംഗ് മികവ്; ഭുവനേശ്വർ കുമാർ പരമ്പരയുടെ താരം