അവസാന 9 ഇന്നിംഗ്സില്‍ ഒരു ഫിഫ്റ്റി മാത്രം; ടീം ഇന്ത്യക്ക് തലവേദനയായി ഋഷഭ് പന്തിന്റെ മോശം ഫോം
ധോണിയുടെ പിൻഗാമിയായി ടീമും സെലക്ടർമാരും കരുതുന്ന പന്തിന് അവസാന ഒൻപത് ഇന്നിംഗ്സിൽ നേടാനായത് ഒറ്റ അർധസെഞ്ച്വറിമാത്രം.
മൊഹാലി: ട്വന്റി 20 ലോകകപ്പ് ലക്ഷ്യമിട്ട് മുന്നേറുമ്പോൾ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ഋഷഭ് പന്തിന്റെ മോശം പ്രകടനമാണ്. ടീമും സെലക്ടർമാരും പ്രതീക്ഷിക്കുന്ന പ്രകടനം നടത്താൻ പന്തിന് കഴിയുന്നില്ല. ബാറ്റ്സ്മാൻമാർ ഉത്തരവാദിത്തം മറക്കരുതെന്ന ബാറ്റിംഗ്കോച്ച് വിക്രം റാത്തറിന്‍റെ വാക്കുകളുടെ ചൂടാറുംമുൻപ് ക്രീസിലെത്തിയിട്ടും റിഷഭ് പന്തിന് മാറ്റമൊന്നും ഉണ്ടായില്ല.
ധോണിയുടെ പിൻഗാമിയായി ടീമും സെലക്ടർമാരും കരുതുന്ന പന്തിന് അവസാന ഒൻപത് ഇന്നിംഗ്സിൽ നേടാനായത് ഒറ്റ അർധസെഞ്ച്വറിമാത്രം. ആറ് തവണ രണ്ടക്കം കണ്ടില്ല. കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോലിയും പന്തിന്‍റെ പ്രകടനത്തിൽ തൃപ്തരല്ല.
പന്ത് പ്രതീക്ഷിച്ച പ്രകടനം നടത്താതെ നിരാശപ്പെടുത്തുമ്പോൾ മലയാളിതാരം സഞ്ജു സാംസന്റെയും ഇഷാൻ കിഷന്‍റെയും സാധ്യതകളാണ് കൂടുന്നത്. ലോകകപ്പിന് മുൻപ് ടീമിൽ യുവതാരങ്ങളുടെ പരീക്ഷണം തുടരുമെന്ന് കോലിയും സെലക്ടർമാരും ആവർത്തിക്കുന്നുണ്ട്.