ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിക്കുകയാണെങ്കിലും സ്ഥലം വാങ്ങുന്നത് വലിയൊരു ദുരനുഭവമായി മാറിയെന്ന് റിഷഭ് പന്ത് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ഡെറാഡൂൺ: സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാനും അവിടെ വീട് നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ തടസപ്പെട്ടതോടെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇന്നലെ രാത്രി പങ്കുവെച്ച പോസ്റ്റിലാണ് പന്ത് തന്‍റെ നിരാശ റിഷഭ് പന്ത് പരസ്യമാക്കിയത്. പിന്നാലെ താരത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി.
ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിക്കുകയാണെങ്കിലും സ്ഥലം വാങ്ങുന്നത് വലിയൊരു ദുരനുഭവമായി മാറിയെന്ന് റിഷഭ് പന്ത് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. സൗജന്യമായി ഭൂമി ആവശ്യമില്ലെന്നും സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സ്ഥലം വാങ്ങാൻ താൻ തയ്യാറാണെന്നും പന്ത് പോസ്റ്റിൽ കുറിച്ചു. സംസ്ഥാനത്തിന്‍റെ വികസനത്തിൽ പങ്കാളിയാകാനും തന്‍റെ നാട്ടുകാരായ മനുഷ്യർക്കൊപ്പം ജീവിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും ഇരുപത്തിയെട്ടുകാരനായ പന്ത് വ്യക്തമാക്കി.
ഉത്തരാഖണ്ഡിന്റെ അഭിമാനമായ പന്തിന് നിയമപരമായ എല്ലാ സഹായങ്ങളും നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അടിയന്തര നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. പ്രിയപ്പെട്ട റിഷഭ്, നിങ്ങൾ ഉത്തരാഖണ്ഡിന്‍റെ അഭിമാനമാണ്. താങ്കളുടെ മികച്ച പ്രകടനങ്ങളിലൂടെ ദേവഭൂമിയുടെ പേര് ലോകമെമ്പാടും ഉയർത്താൻ സാധിച്ചു. മാതൃഭൂമിയോടുള്ള ഈ സ്നേഹവും ഇങ്ങോട്ട് തിരിച്ചെത്താനുള്ള ആഗ്രഹവും അഭിനന്ദനാർഹമാണ്. വിഷയം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്- പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. നിലവിൽ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലുള്ള ഇന്ത്യൻ ടീമിനൊപ്പമാണ് റിഷഭ് പന്ത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലുള്ള റൂർക്കിയിലാണ് പന്ത് ജനിച്ചുവളർന്നത്.
