അരങ്ങുതകര്‍ക്കാന്‍ ഇതിഹാസങ്ങള്‍; ആരാധകര്‍ കാത്തിരിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് നാളെ തുടക്കം
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ആദ്യ മത്സരം. സച്ചിൻ-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കൽ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍.
മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാൻ ലാറയുമടക്കമുള്ള ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ഒരിക്കൽ കൂടി മൈതാനത്തെത്തുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിന് നാളെ മുംബൈയിൽ തുടക്കം. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് ആദ്യ മത്സരം. സച്ചിൻ-സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കൽ കൂടെ കാണാനുള്ള ആവേശത്തിലാണെന്ന് ശ്രീലങ്കൻ താരം രംഗണ ഹെരാത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സച്ചിൻ നയിക്കുന്ന ഇന്ത്യാ ലെജൻസ്, ലാറ നയിക്കുന്ന വിൻഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദിൽഷന്‍റെ ലങ്ക, ഒപ്പം ജോണ്ടീ റോഡ്സ് നയിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്‍റില്‍ അണിനിരക്കുക. ഒരുകാലത്ത് മൈതാനത്തെ ഹരംകൊള്ളിച്ച അഞ്ച് രാജ്യങ്ങളിലെ താരങ്ങൾ ഒരിക്കൽ കൂടി ബാറ്റും ബോളുമെടുക്കുമ്പോള്‍ ആവേശം അതിരുകടക്കുമെന്നുറപ്പ്.
ലാറയും ചന്ദ്രപോളും കാൾ ഹൂപ്പറുമടക്കമുള്ള ഇതിഹാസ വിന്‍ഡീസ് നിരയെ ഉദ്ഘാടനമത്സരത്തിൽ നേരിടാൻ ഇന്ത്യയിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ആവേശത്തോടെ നോക്കുന്നത് സച്ചിനും സെവാഗും ചേർന്നുള്ള ഓപ്പണിംഗ് സഖ്യത്തിലേക്കാണ്. യുവ്‌രാജ് സിംഗ്, മുഹമ്മദ് കൈഫ്, സഹീർഖാൻ അടക്കമുള്ള താരങ്ങൾ നീലക്കുപ്പായത്തിൽ മൈതാനത്തിറങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
ശ്രീലങ്കൻ ടീമിന്‍റെ ജഴ്‌സി ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് മാർച്ച് 22 വരെ നീണ്ട് നിൽക്കും. പരസ്‌പരം പോരടിക്കുന്ന ലീഗ്‌ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന രണ്ട് ടീമുകൾ മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
ഇന്ത്യാ ലെജൻസ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവ്‌രാജ് സിംഗ്, അജിത് അഗാര്‍ക്കര്‍, സഞ്ജയ് ബാംഗര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായ്‌രാജ് ബഹുതുലെ, എബി കുരുവിള, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, സമീര്‍ ദിഗേ