കൊല്ലത്ത് ഉത്സവ ആഘോഷത്തിനിടെ വീണ്ടും കൊലപാതകം. ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ചാണ് 19 കാരനെ നടുറോഡിൽ കുത്തിക്കൊന്നത്
കൊല്ലം: കൊല്ലത്ത് ഉത്സവ ആഘോഷത്തിനിടെ വീണ്ടും കൊലപാതകം. ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ചാണ് 19 കാരനെ നടുറോഡിൽ കുത്തിക്കൊന്നത്. അമ്പാടി എന്ന തേജസിനെയാണ് അഞ്ചംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. സംഭവത്തില്‍ കിഴവൂർ സ്വദേശികളായ ടുട്ടു എന്ന ആദിത്യൻ(19), വിനു(26), പ്രിജിത്, അഖിൽരാജ്(29) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ഇവരുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 8.30ന് മുഖത്തല കിഴവൂരുള്ള ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയിക്കിടെയാണ് സംഭവം.
പ്രതികളുടെ വീടിനു സമീപത്തു കൂടി കടന്നു പോകുകയായിരുന്ന ഫ്ലോട്ടിനു മുന്നിൽ ഡാൻസ് കളിക്കുകയായിരുന്നു തേജസ്. ഇതിനിടെ തേജസ് അക്രമികളുടെ കാലിൽ അറിയാതെ ചവിട്ടി. പ്രകോപിതരായ ആദിത്യനും സുഹൃത്തുക്കളും തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദിത്യൻ തേജസിനെ കുത്തുകയും ആയിരുന്നു. വയറ്റിലും ഇടുപ്പിലും 3 തവണ കുത്തി. ഈ സമയം പ്രായപൂർത്തിയാകാത്ത പ്രതികളിൽ ഒരാൾ തേജസിനെ കുത്താൻ പാകത്തിന് പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തു. ഫ്ലോട്ടിൽ നിന്ന് ഉയർന്ന ശബ്ദം മൂലം തേജസിന്‍റെ നിലവിളി ആരും ശ്രദ്ധിച്ചില്ല. കുത്തിയ ശേഷം പ്രതികൾ സ്ഥലത്തു നിന്ന് രക്ഷപെട്ടു. നൃത്തം ചെയ്യുന്നതിനിടെ റോഡിൽ വീണതാണെന്നു കരുതി ചിലർ തേജസിനെ റോഡരികിലേക്ക് നീക്കി കിടത്തി കടന്നുപോയി . തേജസിന്‍റെ സുഹൃത്തുക്കൾ എത്തി കാര്യം തിരക്കിയപ്പോഴാണ് കുത്തി പരുക്കേൽപ്പിച്ചതാണെന്ന വിവരം പുറത്തുവന്നത്.
തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനങ്ങൾക്ക് കൈകാണിച്ചിട്ടും പലരും വാഹനം നിർത്താൻ തയാറായില്ല. ഐസുമായി പോയ പിക് അപ് വാഹനത്തിലാണ് പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ്ആശുപത്രിയിലെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.30 ഓടെ തേജസിന് ജീവൻ നഷ്ടപ്പെട്ടു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പുലർച്ചെയോടെ പ്രതികളെ പിടികൂടിയത്. വെളിച്ചിക്കാലയിലുള്ള അഖിൽ രാജിന്‍റെ വീട്ടിൽ നിന്ന് അഞ്ച് പേരെ പിടികൂടി. പ്രതികൾക്ക് സംരക്ഷണം നൽകിയതിന് അഖിലിനെയും അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ ജുവൈനൽ കോടതിയിൽ ഹാജരാക്കി. മറ്റ് നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ ഒരാളായ വിനു നേരത്തേയും ലഹരി കേസിൽ പ്രതിയാണ്. ഇവർ സ്ഥിരം പ്രശ്നക്കാരാണെന്നും പൊലീസ് പറയുന്നു. തേജസിന്‍റെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



