ഏകദിന ക്രിക്കറ്റിൽ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. 

റാഞ്ചി: സെഞ്ചുറിയുമായി കോലി തിളങ്ങുമ്പോള്‍ രോഹിത് എങ്ങനെ വെറുതേയിരിക്കും? സിക്‌സറുകളില്‍ റെക്കോര്‍ഡിട്ടാണ് ഹിറ്റ്മാന്‍ ആരാധകരെ ആവേശത്തിലാക്കിയത്. രോഹിത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അത് മതി, ഏകദിന കരിയറിലെ 352- സിക്‌സര്‍ നേടി ഹിറ്റ്മാന് റെക്കോര്‍ഡ് തലപ്പൊക്കം. 369 ഇന്നിങ്‌സില്‍ നിന്ന് ഷാഹീദ് അഫ്രീദി പടത്തുയര്‍ത്തിയ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. അതും നൂറ് ഇന്നിംഗ്‌സുകള്‍ കുറച്ച് കളിച്ചിട്ട് പോലും. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടനവധി സിക്‌സര്‍ റെക്കോര്‍ഡുകള്‍ രോഹിതിന്റെ പേരിലുണ്ട്.

മൂന്ന് ഫോര്‍മാറ്റിലുമായി 645 തവണ ബൗളര്‍മാരെ അടിച്ചുപറത്തിയ രോഹിത് ശര്‍മ തന്നെ ക്രിക്കറ്റിലെ സിക്‌സര്‍ കിംഗ്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍, ഒരു ടീമിനെതിരെ കൂടുതല്‍ സിക്‌സര്‍ എന്നിങ്ങനെ സിക്‌സര്‍ റെക്കോര്‍ഡുകളനവധി ഹിറ്റമാന് സ്വന്തം. പേസര്‍മാരെ പുള്‍ഷോട്ടിലൂടെ സിക്‌സര്‍ പായിക്കാനാണ് രോഹിതിന് പ്രിയം കൂടുതല്‍. 232 സിക്‌സറുകളാണ് രോഹിത് പേസര്‍മാര്‍ക്കെതിരെ നേടിയത്. തന്റെ പ്രിയപ്പെട്ട പുള്‍ഷോട്ടിലൂടെയാണ് രോഹിത് 140 തവണ സിക്‌സര്‍ നേടിയിട്ടുള്ളത്.

പവര്‍പ്ലേയിലെ ഫുള്‍ പവറിലെത്തുന്ന ഹിറ്റ്മാന്‍ ആദ്യ പത്ത് ഓവറില്‍ നേടിയത് 130 സിക്‌സറുകള്‍. അതില്‍ 60 സിക്‌സറും നേടിയത് 2023ന് ശേഷം. 2023 ഏകദിന ലോകകപ്പിലെ രോഹിതിന്റെ അഗ്രസീവ് അപ്രോച്ചിന് ആരാധകരേറെ. ഇനി കാത്തിരിപ്പാണ്. അടുത്ത ലോകകപ്പിന് ഹിറ്റ്മാനുണ്ടാകുമോ എന്ന ആകാംഷ. ഫിറ്റായി കൂടുതല്‍ നേരം ക്രീസില്‍ നിന്ന് ആഷോഘിക്കാനാണ് തീരുമാനമെങ്കില്‍ രോഹിത് ടീമിലുണ്ടാകും.

അതേസമയം, ബാറ്റിംഗ് മികവിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് കിംഗ് കോലി. നാലാം ഓവറില്‍ മൂന്നാമനായി ക്രീസിലെത്തിയ കോലി ധോണിയുടെ നാട്ടില്‍ സെഞ്ച്വറി തികച്ചത് നൂറ്റിരണ്ടാം പന്തില്‍. 120 പന്തില്‍ 135 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ കോലിയുടെ ഇന്നിംഗ്‌സില്‍ 11 ഫോറും ഏഴ് സിക്‌സും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ 83-ാം സെഞ്ച്വറി. ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിവേട്ടക്കാരില്‍ രണ്ടാമന്‍. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്.

ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോലിക്ക് സ്വന്തം. മറികടന്നത് അഞ്ച് സെഞ്ച്വറി വീതം നേടിയ സച്ചിനേയും ഡേവിഡ് വാര്‍ണറേയും.

YouTube video player