ഐപിഎല്‍ പരിശീലനത്തിനിടെ തന്റെ ഷോട്ടുകൊണ്ട് പരിക്കേറ്റ ഗ്രൗണ്ട് സ്റ്റാഫിനെ മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ സഹായിച്ചു. ബാറ്റിംഗ് നിര്‍ത്തിവെച്ച് ഓടിയെത്തിയ രോഹിത്, പരിക്കേറ്റ സിബന്‍ ബിശ്വാസിന് പ്രഥമശുശ്രൂഷ നല്‍കി. 

മുംബൈ: ഐപിഎല്‍ 2026ല്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിക്കൊണ്ടിരിക്കുമ്പോഴും, ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവരുകയാണ് മുന്‍ നായകന്‍ രോഹിത് ശര്‍മ. പരിശീലനത്തിനിടെ തന്റെ ഒരു ഷോട്ടില്‍ പരിക്കേറ്റ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാന്‍ ഓടിയെത്തിയ രോഹിത്തിന്റെ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന രോഹിത്, ടീമിന്റെ ഓപ്ഷണല്‍ പരിശീലന സെഷനിലാണ് പങ്കെടുക്കാനെത്തിയത്.

പരിശീലനത്തിനിടെ രോഹിത് അടിച്ച പന്ത് ഗ്രൗണ്ട് സ്റ്റാഫായ സിബന്‍ ബിശ്വാസിന്റെ (27) ഇടതുകാലില്‍ കൊള്ളുകയായിരുന്നു. പരിക്കേറ്റ ഉടനെ ബാറ്റിംഗ് നിര്‍ത്തിവെച്ച് രോഹിത് അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തി. സംഭവത്തെക്കുറിച്ച് സിബന്‍ ബിശ്വാസ് പറയുന്നത് ഇങ്ങനെ... ''നെറ്റ് മാറ്റുന്നതിനിടെ ശ്രദ്ധിക്കാതെ നിന്നപ്പോഴാണ് പന്ത് എന്റെ മുട്ടില്‍ വന്നടിച്ചത്. രോഹിത് സര്‍ ഉടനെ അടുത്തുവന്ന് പരിക്കിനെക്കുറിച്ച് ചോദിച്ചു. ബാറ്റിംഗ് തുടരാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും, അദ്ദേഹം തിരികെപ്പോയി ഐസ് പാക്കുമായി വരികയും മരുന്നും സ്‌പ്രേയും നല്‍കാന്‍ ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു.'' ബിശ്വാസ് പറഞ്ഞു.

വേദനയുണ്ടായിരുന്നെങ്കിലും തന്റെ പ്രിയതാരത്തിനൊപ്പം കൈകൊടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സിബന്‍ ബിശ്വാസ്.

തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍

ഈ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രം കളിച്ച രോഹിത് ശര്‍മ, പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ല. ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തില്‍ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ല. മുംബൈ ഇന്ത്യന്‍സും ലഖ്നൗവും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണെന്നിരിക്കെ, ഇന്നത്തെ മത്സരഫലം ഇരു ടീമുകളുടെയും ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും. ടീം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സഹപ്രവര്‍ത്തകരോടും ഗ്രൗണ്ട് സ്റ്റാഫിനോടും രോഹിത് കാണിക്കുന്ന ഈ മര്യാദയും ബഹുമാനവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

YouTube video player