ടീം പുറപ്പെടാൻ വൈകുന്നതിനാൽ രോഹിത് സെല്‍ഫിയെടുക്കാതെ മടങ്ങാൻ ശ്രമിച്ചെങ്കിലും ഫോൺ ഓണാകുന്നത് വരെ കാത്തുനിൽക്കാൻ ആരാധിക അഭ്യർത്ഥിച്ചു.
മുംബൈ: മുംബൈ ഇന്ത്യൻസിന്‍റെ ടീം ബസിനരികിൽ സെല്‍ഫിയെടുക്കാനെത്തിയ ആരാധിക രോഹിത് ശര്‍മയെ വെട്ടിലാക്കി. മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് പോകാൻ ടീം ബസിനടുത്തേക്ക് നടക്കുകയായിരുന്നു രോഹിത് ശർമ്മ. ഈ സമയം ഒരു സെൽഫിക്കായി ഒരു ആരാധിക അദ്ദേഹത്തെ സമീപിച്ചു. സാധാരണ ആരാധകരെ നിരാശപ്പെടുത്താത്ത രോഹിത് അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തയ്യാറായി നിന്നു. എന്നാൽ ഫോട്ടോ എടുക്കാൻ ആവേശത്തോടെ ഓടിയെത്തിയ ആരാധിക രോഹിത്തിനൊപ്പം പോസ് ചെയ്യുമ്പോള്‍ ആരാധികയുടെ ഫോൺ പെട്ടെന്ന് ഓഫായിപ്പോയി.

ടീം പുറപ്പെടാൻ വൈകുന്നതിനാൽ രോഹിത് സെല്‍ഫിയെടുക്കാതെ മടങ്ങാൻ ശ്രമിച്ചെങ്കിലും ഫോൺ ഓണാകുന്നത് വരെ കാത്തുനിൽക്കാൻ ആരാധിക അഭ്യർത്ഥിച്ചു. ഫോണ്‍ ഓഫായതിന് താനെന്ത് ചെയ്യാനാണ് എന്ന് ചോദിച്ചെങ്കിലും ആരാധികയുടെ ആവശ്യത്തിന് മുന്നില്‍ ഒടുവില്‍ രോഹിത് വഴങ്ങി. ഫോൺ ഓണാക്കി ഫോട്ടോ എടുക്കുന്നത് വരെ ബസിനരികില്‍ രോഹിത് കാത്തുനിന്നു. പിന്നീട് സെല്‍ഫി എടുത്തശേഷമാണ് രോഹിത് ടീം ബസിലേക്ക് കയറിയത്. സെൽഫി ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ആരാധിക ആവേശത്തോടെ അലറി വിളിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇവരെ മാറ്റിയതും വീഡിയോയിൽ കാണാം.
പരിക്കിന്‍റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ രോഹിത് 84 റൺസ് നേടി ടീമിനെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ലക്നൗവിനെതിരെ ജയിച്ചെങ്കിലും മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോഴും തുലാസിലാണ്. കളിച്ച 10 മത്സരങ്ങളിൽ 7 എണ്ണത്തിലും തോറ്റ മുംബൈ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. നാളെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം മുംബൈക്ക് ജീവൻമരണ പോരാട്ടമാണ്.
