ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോലിയും രോഹിത്തും ജഡേജയും ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമെ ഇനി ഇന്ത്യക്കായി കളിക്കു.
മുംബൈ: ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് വിജത്തിനുശേഷം രോഹിത്തും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും വിശ്രമം എടുക്കുന്നതിനാല്‍ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ആറ് ഏകദിനങ്ങളില്‍ മാത്രമെ കളിക്കുന്നുള്ളൂവെന്നതിനാല്‍ രോഹിത് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ തയാറാവുകയായിരുന്നുവെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോലിയും രോഹിത്തും ജഡേജയും ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമെ ഇനി ഇന്ത്യക്കായി കളിക്കു. ടി20 ലോകകപ്പിനുശേഷം ലണ്ടനില്‍ അവധി ആഘോഷിക്കാന്‍ പോയ വിരാട് കോലി സെപ്റ്റംബറില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മാത്രമെ ഇനി ഇന്ത്യൻ ടീമിനൊപ്പം ചേരൂ എന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് രോഹിത്തും ബംഗ്ലാദേശിനെതിരായ പരമ്പരയിലെ കളിക്കാനിറങ്ങു.
രണ്ട് പരമ്പരകള്‍ക്കിടയില്‍ ആവശ്യത്തിന് സമയമുള്ളതിനാല്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ രോഹിത് സെലക്ടര്‍മാരെ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് ക്രിക് ബസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
രോഹിത് ക്യാപ്റ്റനായാലും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായാല്‍ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തോ സഞ്ജു സാംസണോ ഏകദിന ടീമിലെത്തുമെന്നാണ് കരുതുന്നത്.
