അര്‍ഷ്ദീപിന് പകരം ജസ്പ്രീത് ബുമ്രക്കാണ് ആ സമയം റിവേഴ്‌സ് സിങ് ലഭിച്ചത് എങ്കില്‍ അംഗീകരിക്കുമായിരുന്നു എന്നും ഇന്‍സമാം പറയുന്നു.

ലാഹോര്‍: ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഇന്ത്യക്കെതിരെ മുന്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരെ സൂപ്പര്‍ എട്ട് മത്സരത്തിനിടെ ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചു എന്നാണ് ഇന്‍സമാം തെളിവുകളേതുമില്ലാതെ ആരോപിച്ചത്. ടീം പന്തില്‍ കൃത്രിമം കാണിച്ചതോടെയാണ് അര്‍ഷ്ദീപ് സിംഗിന് റിവേഴ്സ് സ്വിങ് ലഭിച്ചതെന്നും ഇന്‍സമാം ആരോപിക്കുന്നു.

ടി20 ലോകകപ്പിലെ സൂപ്പര്‍ 8 അങ്കത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടീം ഇന്ത്യ 24 റണ്‍സിന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സമിന്റെ ആരോപണം. അതിങ്ങനെയായിരുന്നു. ''അര്‍ഷ്ദീപ് സിംഗ് ഇന്നിംഗ്സിലെ 15-ാം ഓവര്‍ എറിയുമ്പോള്‍ റിവേഴ്സ് സ്വിങ് ലഭിച്ചിരുന്നു എന്ന വസ്തുത ആര്‍ക്കും തള്ളാനാവില്ല. 12-13 ഓവര്‍ ആയപ്പോഴാണോ പന്ത് റിവേഴ്സ് സ്വിങ് ചെയ്യാന്‍ പാകമായത്? അംപയര്‍മാര്‍ കണ്ണ് തുറന്ന് നോക്കണം. അര്‍ഷ്ദീപ് ആ സമയത്ത് റിവേഴ്സ് സ്വിങ് നടത്തണമെങ്കില്‍ പന്തില്‍ ചിലത് ചെയ്തിരിക്കണം.'' ഇന്‍സി പാകിസ്ഥാനിലെ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

കണക്കുതീര്‍ക്കാനുണ്ട് ഇന്ത്യക്ക്! സെമിയില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ; സഞ്ജു ഇന്നും കളിച്ചേക്കില്ല, സാധ്യതാ ഇലവന്‍

ഇപ്പോള്‍ ആരോപണത്തിന് മറുപടി പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ മറുപടിയിങ്ങനെ... ''ഇതിനിപ്പോള്‍ ഞാനെന്താണ് മറുപടി പറയുക. ചൂടുന്ന സാഹചര്യത്തില്‍, വിക്കറ്റ് വരണ്ടതാവുമ്പോഴും പന്തുകള്‍ക്ക് റിവേഴ്‌സ് സ്വിങ് ഉണ്ടാവും. അത് ഇന്ത്യയുടെ മാത്രം കാര്യമല്ല, എല്ലാ ടീമുകള്‍ക്കും ഇത്തരത്തില്‍ സംഭവിക്കുന്നുണ്ട്. കളിക്കുന്നത് ഇംഗ്ലണ്ടിലോ അല്ലെങ്കില്‍ ഓസ്‌ട്രേലിയയിലോ അല്ല. വല്ലപ്പോഴുമെങ്കിലും നിങ്ങളുടെ തലച്ചോറ് ഉപയോഗിക്കൂ.'' രോഹിത് മറുപടി നല്‍കി.

Scroll to load tweet…

അതേസമയം അര്‍ഷ്ദീപിന് പകരം ജസ്പ്രീത് ബുമ്രക്കാണ് ആ സമയം റിവേഴ്‌സ് സിങ് ലഭിച്ചത് എങ്കില്‍ അംഗീകരിക്കുമായിരുന്നു എന്നും ഇന്‍സമാം പറയുന്നു. ''ജസ്പ്രീത് ബുമ്രക്കാണ് റിവേഴ്സ് സ്വിങ് ലഭിച്ചതെങ്കില്‍ എനിക്ക് മനസിലാകുമായിരുന്നു. കാരണം അയാളുടെ ആക്ഷന്‍ അങ്ങനെയാണ്.'' എന്നുമാണ് ഇന്‍സമാം ഉള്‍ ഹഖിന്റെ വിശദീകരണം. എന്നാല്‍ ഇന്‍സമാമിന്റെ ആരോപണത്തോട് ഐസിസിയോ ബിസിസിഐയോ പ്രതികരിച്ചിരുന്നില്ല.