മോശം ഫോമിനിടയിലും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കോലി ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധിതികളുടെ ഭാഗമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നാണ് രോഹിത് പറയുന്നത്.

നോട്ടിംഗ്ഹാം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ (Virat Kohli) ടീമില്‍ നിന്ന് പുറത്താക്കണമെന്ന് വാദിക്കുന്നവരുണ്ട്. അത്രത്തോളം മോശം പ്രകടനമാണ് കോലി കോലി അടുത്തകാലത്ത് പുറത്തെടുക്കുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവ് (Kapil Dev), വിരേന്ദര്‍ സെവാഗ് (Virender Sehwag) എന്നിവരെല്ലാം കോലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേര്‍ പുറത്തുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.

മോശം ഫോമിനിടയിലും കോലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കോലിയെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധിതികളുടെ ഭാഗമായിട്ടാണ് മുന്നോട്ടുപോകുന്നതെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പുറത്ത് എന്തൊക്കെ സംഭവിച്ചാലും അത് ടീമിനെ ബാധിക്കുന്നതല്ല. ടീം താരങ്ങളെ പിന്തുണയ്ക്കുകയും അവസരങ്ങല്‍ നല്‍കേണ്ടതായുമുണ്ട്. വിമര്‍ശിക്കുന്നവര്‍ പുറത്തിരുന്നാണ് കളി കാണുന്നത്. 

ടീമിനുള്ളില്‍ എന്ത് നടക്കുന്നുവെന്ന് അവര്‍ക്കറിയില്ല. ഉള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ടീമിനെ ഒരുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. പദ്ധതികളുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്.'' കോലിയുടെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് മറുപടി നല്‍കി.

''എല്ലാ താരങ്ങളുടെ കരിയറിലും ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാവും. ഒരുപാട് വര്‍ഷം ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം ഒന്നോ രണ്ടോ മോശം പരമ്പരകൊണ്ട് ഇല്ലതായി തീരില്ല. വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങളെ കാര്യമായി ബാധിക്കില്ല.'' രോഹിത് പറഞ്ഞു. 

അവസാന ടി20 11 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഡേവിഡ് വില്ലിക്കെതിരെ മനോഹരമായി ഫോറും സിക്‌സും നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. തൊട്ടുമുമ്പുള്ള ടി20യില്‍ ഒരു റണ്‍ മാത്രമാണ് കോലിക്ക് നേടാനായിരുന്നത്.