പേസിന് 42-ാം വയസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവാകാമെങ്കില്‍ 36-ാം വയസില്‍ തനിക്ക് ക്രിക്കറ്റ് കളിക്കാനാകും: ശ്രീശാന്ത്
42-ാം വയസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവാകാമെങ്കില്‍ തനിക്ക് 36-ാം വയസില്‍ കുറച്ച് ക്രിക്കറ്റെങ്കിലും കളിക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്.
ദില്ലി: ടെന്നീസ് താരം ലിയാന്‍ഡര്‍ പേസിന് 42-ാം വയസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവാകാമെങ്കില്‍ തനിക്ക് 36-ാം വയസില്‍ കുറച്ച് ക്രിക്കറ്റെങ്കിലും കളിക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. വാതുവയ്പ് കേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചതിന് പിന്നാലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ശ്രീശാന്തിന്‍റെ പ്രതികരണം.
ബിസിസിഐ സുപ്രീംകോടതി വിധി ബഹുമാനിക്കുമെന്നും ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങിയെത്താന്‍ തന്നെ അനുവദിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു. ഐപിഎല്ലിലെ 2013 എഡിഷനിലെ വാതുവയ്പ് വിവാദത്തിലാണ് ശ്രീശാന്തടക്കം മൂന്ന് താരങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീശാന്തിനെയും മുംബൈ സിപിന്നര്‍ അങ്കിത് ചവാനെയും ഹരിയാനയുടെ അജിത് ചാന്ദിലയെയും ആജീവനാന്ത കാലത്തേക്ക് ബിസിസിഐ വിലക്കുകയായിരുന്നു.
ഐപിഎൽ വാതുവയ്പുകേസിൽ ശ്രീശാന്തിനുള്ള ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഇന്നാണ് നീക്കിയത്. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം ബിസിസിഐ പുനഃപരിശോധിക്കണമെന്ന് കോടതി വിധിച്ചു. ഇതിനായി ബിസിസിഐക്ക് മൂന്ന് മാസത്തെ സമയം നൽകിയിട്ടുണ്ട്.