2020 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണിലാണ് രഹാനെ അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. അതിനുശേഷം ആകെ നാല് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് രഹാനെ നേടിയത്. നാലു തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍(SA vs IND) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി ഗോള്‍ഡന്‍ ഡക്കായ അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) കരിയറില്‍ മറ്റൊരു നാണക്കേട് കൂടി. 81 ടെസ്റ്റ് മത്സരങ്ങളിലെ 137 ഇന്നിംഗ്സുകളില്‍ ആദ്യമായി ഗോള്‍ഡന്‍ ഡക്കാവുകയെന്ന നാണക്കേടാണ് രഹാനെ വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ചത്.

ടെസ്റ്റ് കരിയറില്‍ ഏറ്റവും മോശം ഫോമിലുള്ള രഹാനെ കഴിഞ്ഞ 34 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരു സെഞ്ചുറി അടക്കം 26.90 ശരാശരിയില്‍ 888 റണ്‍സ് മാത്രമാണ് നേടിയത്. വാണ്ടറേഴ്സില്‍ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് വീണതിന് പിന്നാലെ നാലാം നമ്പറില്‍ ക്രീസിലെത്തിയ രഹാനെ ഡുനേന്‍ ഒലിവറിന്‍റെ ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്തില്‍ ബാറ്റ് വെച്ച രഹാനെയെ ഗള്ളിയില്‍ കീഗാന്‍ പീറ്റേഴ്സണ്‍ കൈയിലൊതുക്കി. ടെസ്റ്റ് കരിയറില്‍ ഒമ്പത് തവണ പൂജ്യത്തിന് പുറത്തായിട്ടുണ്ടെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ രഹാനെ പുറത്താവുന്നത് ഇതാദ്യമാണ്.

2020 ഡിസംബറില്‍ ഓസ്ട്രേലിയക്കെതിരെ മെല്‍ബണിലാണ് രഹാനെ അവസാനമായി ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. അതിനുശേഷം ആകെ നാല് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് രഹാനെ നേടിയത്. നാലു തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 48 റണ്‍സടിച്ച രഹാനെ രണ്ടാം ഇന്നിംഗ്സില്‍ 20 റണ്‍സെടുത്ത് പുറത്തായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കാതെ ഫോമിലല്ലാത്ത രഹാനെക്ക് വീണ്ടും അവസരം നല്‍കുന്നതിനെതിരെ വിമര്‍ശനം ശക്തമാകുമ്പോഴാണ് വാണ്ടറേഴ്സില്‍ താരം പൂജ്യത്തിന് മടങ്ങിയത്.

ക്യാപ്റ്റന്‍ വിരാട് കോലി പരിക്കേറ്റ് പുറത്തിരുന്നതിനാല്‍ മധ്യനിരില്‍ അവസരം ലഭിച്ച ഹനുമാ വിഹാരി 20 റണ്‍സടിച്ച് പുറത്തായിരുന്നു. വാണ്ടറേഴ്സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അത്ഭുത പ്രകടനങ്ങളൊന്നും നടത്താനായില്ലെങ്കില്‍ കേപ്ടൗണില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ രഹാനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുമെന്നാണ് കരുതുന്നത്.