അമ്പയറിംഗില്‍ നിന്ന് വിരമിച്ച ബക്നർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് കുറ്റസമ്മതം നടത്തിയത്.

ബാര്‍ബഡോസ്: 2003-04 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ എല്‍ബിഡബ്ല്യു ഔട്ട് വിളിച്ച തന്‍റെ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മുന്‍ വിന്‍ഡീസ് അമ്പയര്‍ സ്റ്റീവ് ബക്നര്‍. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ജേസണ്‍ ഗില്ലെസ്പിയുടെ പന്ത് സച്ചിന്‍ ബാറ്റുയര്‍ത്തി ലീവ് ചെയ്തെങ്കിലും പാഡില്‍ തട്ടിയിരുന്നു. ഓസീസ് താരങ്ങള്‍ എല്‍ബിഡബ്ല്യുവിനായി ദുര്‍ബല അപ്പീല്‍ നടത്തിയതിന് പിന്നാലെയായിരുന്നു ബക്നര്‍ ഓസീസ് താരങ്ങളെപ്പോലും അമ്പരപ്പിച്ച് വിരലുയര്‍ത്തിയത്. ബക്നറുടെ തീരുമാനം സച്ചിനും വിശ്വസിക്കാനായിരുന്നില്ല. അവിശ്വസനീയതയോടെ അമ്പയറെ നോക്കിയശേഷമാണ് സച്ചിന്‍ ക്രീസ് വിട്ടത്. വെറും 3 റൺസ് എടുത്തായിരുന്നു സച്ചിന്‍ ബക്നറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത്.

അമ്പയറിംഗില്‍ നിന്ന് വിരമിച്ച ബക്നർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അമ്പയേഴ്സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് കുറ്റസമ്മതം നടത്തിയത്. സച്ചിനെ ഔട്ട് വിധിച്ചത് ഒരു തെറ്റായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്. ഇന്നും ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുന്നു. സച്ചിൻ ഔട്ടായിരുന്നോ? എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്? എന്നിങ്ങനെ പല ചോദ്യങ്ങളും വരാറുണ്ട്. ജീവിതത്തിൽ തെറ്റുകൾ സംഭവിക്കാം, അത് ഞാൻ അംഗീകരിക്കുന്നുവെന്നായിരുന്നു ബക്നറുടെ വാക്കുകള്‍.

Scroll to load tweet…

അന്ന് കളി തത്സമയം കണ്ടുകൊണ്ടിരുന്ന ആരാധകർക്കും കമന്‍റേറ്റർമാർക്കും ബക്നറുടെ തീരുമാനം വിശ്വസിക്കാനായിരുന്നില്ല. പ്രശസ്ത കമന്‍റേറ്റർ ടോണി ഗ്രേഗ് ആ തീരുമാനത്തെ "ഞെട്ടിപ്പിക്കുന്ന തീരുമാനം" എന്നാണ് വിശേഷിപ്പിച്ചത്. പന്തിന്‍റെ ബൗൺസും മൂവ്‌മെന്‍റും പരിശോധിച്ചാൽ അത് വിക്കറ്റിന് മുകളിലൂടെ പോകുമെന്ന് വ്യക്തമായിരുന്നു. സച്ചിനും ബക്നറും തമ്മിലുള്ള ഈ പോര് പിന്നീട് പലതവണ ആവർത്തിച്ചിട്ടുണ്ട്. ഒരിക്കൽ ബക്നറെക്കുറിച്ച് ചോദിച്ചപ്പോൾ സച്ചിൻ തമാശയായി പറഞ്ഞത് "ഞാൻ ബാറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് ബോക്സിംഗ് ഗ്ലൗസ് നൽകണം, എന്നാൽ പിന്നെ അദ്ദേഹത്തിന് വിരൽ ഉയർത്താൻ കഴിയില്ലല്ലോ" എന്നായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക