മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്ത്, ഓവറിലെ അവസാന പന്തിൽ സ്ട്രൈക്ക് നിലനിർത്താനായി ഒരു അതിവേഗ സിംഗിളിന് ശ്രമിച്ചു.
കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ മുൾട്ടാൻ സുൽത്താൻസ്- ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മുള്‍ട്ടാൻ സുല്‍ത്താൻസിന്‍റെ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് സിംഗിൾ നിഷേധിച്ച സഹതാരം സാഹിബ്സാദ ഫർഹാന്‍റെ പ്രതികാരമാണ് ആരാധകർ ചര്‍ച്ചയാക്കിയത്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റീവ് സ്മിത്ത്, ഓവറിലെ അവസാന പന്തിൽ സ്ട്രൈക്ക് നിലനിർത്താനായി ഒരു അതിവേഗ സിംഗിളിന് ശ്രമിച്ചു. സ്മിത്ത് പിച്ചിന്‍റെ പകുതിവരെ ഓടിയെത്തിയെങ്കിലും നോൺ-സ്ട്രൈക്കറായ സാഹിബ്സാദ ഫർഹാൻ സിംഗിളെടുക്കാൻ വിസമ്മതിച്ചു. ഇതോടെ സ്മിത്തിന് തിരികെ ഓടേണ്ടി വന്നു. സിംഗിള്‍ നിഷേധിച്ച ഫര്‍ഹാന്‍റെ നീക്കത്തില്‍ സ്മിത്ത് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഇത്തവണ ബിഗ് ബാഷ് ലീഗിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കവെ, സ്മിത്ത് സമാനമായ സാഹചര്യത്തിൽ പാക് താരം ബാബർ അസമിന് സിംഗിൾ നിഷേധിച്ചിരുന്നു. അന്ന് സ്ട്രൈക്ക് കൈവശം വെച്ച സ്മിത്തിന്‍റെ തീരുമാനം ടീമിന് ഗുണകരമായെങ്കിലും ബാബറിന്‍റെ ആരാധകർ അത് അപമാനമായാണ് കണ്ടത്.
ബാബറിന് സിംഗിള്‍ നിഷേധിച്ച സംഭവവുമായി ചേര്‍ത്ത് സ്മിത്തിന് കാലം കരുതിവെച്ച മറുപടി" എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്.'പേബാക്ക് ടൈം' എന്ന ഹാഷ്‌ടാഗോടെയാണ് ഫർഹാന്റെ വീഡിയോ വൈറലാകുന്നത്. ആരാധകർ ഇതിനെ പ്രതികാരമായി കാണുമ്പോഴും, ക്രിക്കറ്റ് നിരീക്ഷകർ ഇത്തരം തീരുമാനങ്ങൾ സാധാരണ സംഭവമായാണ് കാണുന്നത്. വികാരത്തേക്കാൾ ഉപരിയായി മത്സരത്തിലെ സാഹചര്യം പരിഗണിച്ചാകാം ഫർഹാൻ സ്മിത്തിനെ തടഞ്ഞതെന്നാണ് വിലയിരുത്തൽ. എന്തായാലും സ്റ്റീവ് സ്മിത്തിനെപ്പോലൊരു ഇതിഹാസ താരത്തെ പാതിവഴിയിൽ തടഞ്ഞ ഫർഹാന്റെ ധൈര്യത്തെ പാക് ആരാധകർ വാനോളം പുകഴ്ത്തുന്നുണ്ട്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി സമിത്ത് 35 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഫര്‍ഹാന്‍ 14 പന്തില്‍ 32 റണ്‍സെടുത്തു. മത്സരത്തില സുല്‍ത്താൻസ് ആറ് വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കി.
