98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്‌സറുകള്‍.

കൊല്‍ക്കത്ത: ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ റെക്കോഡ് മറികടക്കാന്‍ സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിന് ധോണിയെ മറികടക്കാന്‍ അവസരമുള്ളത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ന് തുടങ്ങാനിരിക്കെ ധോണിയെ സഞ്ജു മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. 37 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ 46 സിക്‌സുകളാണ് നേടിയത്. 

98 മത്സരങ്ങള്‍ കളിച്ച ധോണിയാകട്ടെ, ആകെ നേടിയിട്ടുള്ളത് 52 സിക്‌സറുകള്‍. ഏഴ് സിക്‌സുകള്‍ നേടിയാല്‍ സഞ്ജുവിന് ധോണിയെ മറികടക്കാം. അതേസമയം, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളില്‍ രോഹിത് ശര്‍മയാണ് മുന്നില്‍. 159 മത്സരങ്ങളില്‍നിന്ന് 205 സിക്‌സുകളാണ് രോഹിത് നേടിയത്. രാജ്യാന്തര ട്വന്റി20യില്‍ സിക്‌സറുകളില്‍ 200ലധികം സിക്‌സുകള്‍ നേടിയ ഏക താരവും രോഹിത് തന്നെ. 122 മത്സരങ്ങളില്‍ നിന്ന് 173 റണ്‍സ് നേടിയ മുന്‍ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് രണ്ടാമത്. ഇപ്പോഴും സജീവ ക്രിക്കറ്റിലുള്ളവരില്‍ മുന്നിലുള്ള താരം വെസ്റ്റിന്‍ഡീസിന്റെ നിക്കോളാസ് പുരാനാണ്. 106 മത്സരങ്ങളില്‍നിന്ന് 149 സിക്‌സറുകള്‍. 

ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പൂരം! വെടിക്കെട്ടിന് തിരികൊളുത്താന്‍ സഞ്ജു; മത്സരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍ 

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍ 

അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.