യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താര ജാഡകളോ ഇല്ലാതെയാണ് സഞ്ജു ചെന്നൈയിലെ ബീച്ചിലെത്തിയത്. അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേർന്ന താരം അവരിൽ ഒരാളായി മാറി.
ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തിയതുമുതല്‍ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ സ്വന്തം ചേട്ടനാണ്. താരജാഡകളൊന്നുമില്ലാതെ ആരാധകരുമായി ഇടപഴകാറുള്ള സഞ്ജു കഴിഞ്ഞ ദിവസം സുരക്ഷാ ഭടന്‍മാരുടെയോ മറ്റ് സന്നാഹങ്ങളുടെയോ അകമ്പടിയില്ലാതെ ബീച്ചില്‍ കാറില്‍ വന്നിറങ്ങി പ്രദേശിക കളിക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളോ താര ജാഡകളോ ഇല്ലാതെയാണ് സഞ്ജു ചെന്നൈയിലെ ബീച്ചിലെത്തിയത്. അവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്കൊപ്പം ചേർന്ന താരം അവരിൽ ഒരാളായി മാറി. കൗതുകകരമായ കാര്യം, വലംകൈയ്യൻ ബാറ്ററായ സഞ്ജു ബീച്ചിൽ ഇടംകൈയ്യനായാണ് ആദ്യം ബാറ്റ് ചെയ്തത്. പ്രാദേശിക കളിക്കാര്‍ എറിഞ്ഞ പന്ത് സഞ്ജു സിക്സറിന് തൂക്കിയപ്പോൾ ആവേശത്തിലായ ആരാധകർ താരത്തെ പൊതിഞ്ഞു. ഏറെ നേരം പ്രാദേശിക കളിക്കാര്‍ക്കൊപ്പം സമയം ചെലവിട്ടശേഷം മടങ്ങാനൊരുങ്ങവെ പ്രശസ്തമായ 'തട്രോം...തൂക്രോം' ഡയലോഗും ആരാധകരെ കൊണ്ട് പറയിപ്പിച്ചാണ് സഞ്ജു തിരിച്ചുപോയത്.
ചെന്നൈ ആരാധകർ തനിക്ക് നൽകുന്ന സ്നേഹത്തെക്കുറിച്ച് 'സൂപ്പർ കിംഗ്‌സ് പോഡ്‌കാസ്റ്റിൽ' സഞ്ജു കഴിഞ്ഞ ദിവസം മനസ് തുറന്നിരുന്നു. ട്രേഡ് ചർച്ചകൾ നടക്കുമ്പോൾ തന്നെ ചെന്നൈ ആരാധകർ തന്നെ സ്വീകരിച്ചിരുന്നുവെന്ന് സഞ്ജു പറഞ്ഞിരുന്നു. എവിടെ വെച്ച് ഒരു തമിഴ്നാട്ടുകാരനെ കണ്ടാലും 'സഞ്ജു സിഎസ്‌കെയിലേക്ക് വരൂ' എന്നാണ് അവർ പറഞ്ഞിരുന്നത്. ഇപ്പോൾ ഈ മഞ്ഞ ജേഴ്സി അണിയുമ്പോൾ എനിക്ക് വലിയ ഉത്തരവാദിത്തം തോന്നുന്നു. ഒരു ഷോട്ട് കളിക്കുന്നതിന് മുൻപ് ഞാൻ രണ്ടുതവണ ചിന്തിക്കും, ആരാധകരെ നിരാശപ്പെടുത്താൻ എനിക്ക് കഴിയില്ല-സഞ്ജു പറഞ്ഞു.
പെരുമാറ്റം കൊണ്ടു മാത്രമല്ല ആദ്യ സീസണിലെ പ്രകടനം കൊണ്ടും സഞ്ജു ചെന്നൈ ആരാധകരുടെ പ്രിയങ്കരനാവുകയാണ്. ഈ സീസണിൽ സിഎസ്‌കെയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സഞ്ജുവാണ്. 11 മത്സരങ്ങളിൽ നിന്ന് 430 റൺസടിച്ച സഞ്ജു രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടി.
