വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെതിരെ മുംബൈക്ക് ഒരു റൺസിൻ്റെ നാടകീയ തോൽവി. സർഫറാസ് ഖാൻ്റെ വെടിക്കെട്ട് അർധസെഞ്ചുറി പാഴായി, 3 റൺസെടുക്കുന്നതിനിടെ അവസാന 4 വിക്കറ്റുകൾ നഷ്ടപ്പെടുത്തി മുംബൈ അവിശ്വസനീയമായി തകരുകയായിരുന്നു.
ജയ്പൂർ: വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെതിരെ മുംബൈക്ക് നാടകീയ തോല്‍വി. ഇന്ത്യൻ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും നിരാശപ്പെടുത്തിയ മത്സരത്തില്‍ സര്‍ഫറാസ് ഖാൻ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയെങ്കിലും 3 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമാക്കി മുംബൈ പഞ്ചാബിനെതിരെ മുംബൈ ഒരു റണ്‍സിന്‍റെ നാടകീയ തോല്‍വി വഴങ്ങി. 217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ഇരുപതാം ഓവറില്‍ 201-5 എന്ന മികച്ച നിലയിലായിരുന്നു. എന്നാല്‍ 45 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ പുറത്തായതിന് പിന്നാലെ 14 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റുകള്‍ കൂടി നഷ്ടമാക്കി മുംബൈ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് 215 റണ്‍സിന് ഓള്‍ ഔട്ടായി.
സ്കോര്‍ 201ല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍ പുറത്തായശേഷം ജയത്തിലേക്ക് 5 റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോഴാണ് 3 റണ്‍സെടുക്കുന്നതിനിടെ മുംബൈക്ക് അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്. ജയത്തിലേക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടപ്പോള്‍ മുംബൈയുടെ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മായങ്ക് മാര്‍ക്കണ്ഡെ ആണ് പഞ്ചാബിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. മംബൈയും പഞ്ചാബും നേരത്തെ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.1 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
217 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി ഓപ്പണര്‍മാരായ അംഗ്രിഷ് രഘുവംശിയും(23) മുഷീര്‍ ഖാനും(21) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സടിച്ചു. മുഷീര്‍ ഖാന്‍ പുറത്തായശേഷം ക്രീസിലെത്തിയ സഹോദരന്‍ സര്‍ഫറാസ് ഖാന്‍ തകര്‍ത്തടിച്ചതോടെ മുംബൈ സകോര്‍ ബോര്‍ഡ് കുതിച്ചു. 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍ഫറാസ് 20 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്സും പറത്തി 62 റണ്‍സെടുത്ത് പുറത്തായശേഷം സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. 12 പന്തില്‍ സൂര്യ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെ ആറ് പന്തില്‍ 12 റണ്‍സെടുത്ത് മടങ്ങി.
പഞ്ചാബിനായി ഒരോവര്‍ പന്തെറിഞ്ഞ അഭിഷേക് ശര്‍മ 30 റണ്‍സ് വഴങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ടീമില്‍ ഇന്ത്യൻ വൈറ്റ് ബോള്‍ ടീം നായകന്‍ ശുഭ്മാന്‍ ഗില്ലുണ്ടായിരുന്നില്ല. പഞ്ചാബ് നായകനായി ഇറങ്ങിയ അഭിഷേക് ശര്‍മക്ക് 10 പന്തില്‍ 8 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 72 റണ്‍സെടുത്ത രമണ്‍ദീപ് സിംഗായിരുന്നു പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. അന്‍മോല്‍പ്രീത് സിംഗ് 57 റണ്‍സെടുത്തു. മുംബൈക്കായി മുഷീര്‍ ഖാന്‍ 3 വിക്കറ്റെടുത്തു.


