122 റണ്‍സുമായി രാഹുല്‍ ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍. ടെസ്റ്റിന്റെ രണ്ടാംദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SAvIND) ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ വേറിട്ട് നിര്‍ത്തിയത് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (KL Rahul) സെഞ്ചുറിയായിരുന്നു. ടെസ്റ്റ് കരിയറിലെ തന്റെ ഏഴാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. 122 റണ്‍സുമായി രാഹുല്‍ ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍. ടെസ്റ്റിന്റെ രണ്ടാംദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം (Ajinkya Rahane) ക്രീസിലുള്ള രാഹുല്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.

ഇതിനിടെ സെഞ്ചൂറിയനിലെ ഇന്നിംഗ്‌സിനെ കുറിച്ച് രാഹുല്‍ മനസ് തുറന്നു. വളരെയേറെ പ്രത്യേകതയുള്ള ഇന്നിംഗ്‌സാണ് സെഞ്ചൂറിയനിയിലേതെന്ന് രാഹുല്‍ വ്യക്തമാക്കി. ബിസിസിഐ ടിവിയോട് സംസാരിക്കുകയായിരുന്നു രാഹുല്‍. ''സെഞ്ചൂറിയനില്‍ ആദ്യദിനം നന്നായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വളരെ പ്രത്യേകതയേറിയ ഇന്നിംഗ്‌സാണത്. ആറ്- ഏഴ് മണിക്കൂറുകള്‍ ബാറ്റ് ചെയ്യേണ്ടിവരും. ഇതുപോലെയുള്ള ഇന്നിംഗ്‌സുകള്‍ താരമെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നു. 

സെഞ്ചുറി നേടുമ്പോള്‍ ഒരുപാട് ചിന്തകള്‍ മനസിലൂടെ കടന്നുപോവും. എനിക്കൊരുപാട് സ്‌ന്തോഷമാണ് നല്‍കിയത്. ഒരുപാട് ആസ്വദിച്ചാണ് ബാറ്റ് ചെയ്തത്. ഞാന്‍ 99 റണ്‍സുമായി ബാറ്റ് ചെയ്യവെ സ്പിന്നറായിരുന്നു ബൗള്‍ ചെയ്തത്. എല്ലാവരും സര്‍ക്കിളിന് അകത്തായതിനാല്‍ സിംഗിളെടുക്കുകയോ, അല്ലെങ്കില്‍ സിക്സറിനു ശ്രമിക്കുകയോ ചെയ്യാനുള്ള ഏറ്റവും നല്ല അവസരം ഇതാണെന്നും ചിന്തിച്ചിരുന്നു. ഈ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു. ആദ്യദിനം ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തവരെല്ലാം വളരെ ശ്രദ്ധയോടെയാണ് കളിച്ചത്.'' രാഹുല്‍ വിശദമാക്കി. 

പ്രലോഭിക്കുന്ന പന്തുകളെ അതിജീവിക്കാന്‍ സാധിച്ചുവെന്നും ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ മുമ്പ് സെഞ്ചുറിയടിച്ചപ്പോഴും ഇതേ രീതിയില്‍ പ്രലോഭനനത്തില്‍ വീഴാതിരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പതിഞ്ഞ താളത്തില്‍ തുടങ്ങിയ രാഹുല്‍ മായങ്ക് അഗര്‍വാള്‍ പുറത്തായ ശേഷമാണ് സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചുതുടങ്ങിയത്.