ഷഹീനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഷഹീന്റെ ഭാര്യാപിതാവ് കൂടിയായ ഷാഹിദ് അഫ്രീദി ഇടപെട്ടാണ് പാക് പേസറെ ക്യാപ്റ്റനാക്കിയതെന്നായിരുന്നു ആരോപണം.

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിനെ തുടര്‍ന്ന് ടീമില്‍ അഴിച്ചുപണി നടത്തിയിരുന്നു. നായകസ്ഥാനത്ത് നിന്ന് ബാബര്‍ അസമിനെ നീക്കുകയാണ് ആദ്യം ചെയ്തത്. നിലവില്‍ ടെസ്റ്റ് ടീമിനെ ഷാന്‍ മസൂദാണ് നയിക്കുന്നത്. ടി20 ക്രിക്കറ്റ് ടീമിനെ ഷഹീന്‍ അഫ്രീദിയും നയിക്കും. ഏകദി ക്രിക്കറ്റ് ടീം ക്യാപ്റ്റനെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും ഷഹീന്‍ തന്നെയായിരിക്കും നായകനാവുക. മുഹമ്മദ് റിസ്‌വാനേയും പരഗണിച്ചേക്കും.

ഷഹീനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കെതിരെ കുറ്റപ്പെടുത്തലുണ്ടായിരുന്നു. ഷഹീന്റെ ഭാര്യാപിതാവ് കൂടിയായ ഷാഹിദ് അഫ്രീദി ഇടപെട്ടാണ് പാക് പേസറെ ക്യാപ്റ്റനാക്കിയതെന്നായിരുന്നു ആരോപണം. ഇതിനോട് പ്രതികരിക്കുകയാണ് അഫ്രീദിയിപ്പോള്‍. ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മുഹമ്മദ് റിസ്‌വാന്‍ നയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷഹീന്‍ ടീമിനെ നയിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കൂടാതെ, ടെസ്റ്റില്‍ ബാബര്‍ ക്യാപ്റ്റനായി തുടരണമെന്നും എനിക്കുണ്ടായിരുന്നു. ഷഹീനെ ക്യാപ്റ്റനാക്കിയത് പൂര്‍ണമായും മുഹമ്മദ് ഹഫീസിന്റെയും പിസിബി ചെയര്‍മാന്റെയും തീരുമാനമാണ്. എനിക്ക് അതുമായി ഒരു ബന്ധവുമില്ല. ഞാന്‍ ഒരിക്കലും ഷഹീന്റെ ക്യാപ്റ്റന്‍സിക്ക് വേണ്ടി വാദിച്ചിട്ടില്ല. ഷഹീനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു.'' അഫ്രീദി വ്യക്തമാക്കി.

ലോകകപ്പില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പിന്നാലെയാണ് ബാബറിന് മാറ്റാന്‍ പിസിബി തീരുമാനമെടുത്തത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഇനിയും കളിക്കുമെന്നും ബാബര്‍ അസം വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ച പിസിബിക്ക് ബാബര്‍ അസം നന്ദി പറഞ്ഞു.

ജയിച്ചു തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല, 100% പ്രഫഷണല്‍; ഫൈനലില്‍ ഓസീസിനെതിരെ ഇന്ത്യ ഭയക്കുന്നത്