ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങുന്ന നാലാമത്തെ ബൗളറെന്ന മോശം റെക്കോര്‍ഡാണ് മാവിയുടെ കരിയറിലെത്തിയത്. ആദ്യ മൂന്ന് പന്ത് മാര്‍കസ് സ്റ്റോയിനിസ് സിക്‌സ് നേടുകയായിരുന്നു. എന്നാല്‍ നാലാം പന്തില്‍ താരം പുറത്തായി.

പൂനെ: ഐപിഎല്ലിലെ (IPL 2022) മോശം റെക്കോര്‍ഡുകളുടെ പട്ടികയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) താരം ശിവം മാവിയും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ (Lucknow Supergiants) മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയതോടെയാണ് മാവിക്ക് (Shivam Mavi) അനാവശ്യ റെക്കോര്‍ഡ് വന്നെത്തിയത്. 19ാം ഓവറിലാണ് മാവി അഞ്ച് സിക്സുകളാണ് വഴങ്ങിയത്. ആദ്യ മൂന്നോവറിലും നന്നായി പന്തെറിഞ്ഞ മാവി അവസാന ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തു. നാല് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നേടിയ മാവി 50 റണ്‍സാണ് വിട്ടുനല്‍കിയത്. മത്സരത്തിന്റെ ഗതി മാറ്റിയത് തന്നെ ഈ ഓവറായിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങുന്ന നാലാമത്തെ ബൗളറെന്ന മോശം റെക്കോര്‍ഡാണ് മാവിയുടെ കരിയറിലെത്തിയത്. ആദ്യ മൂന്ന് പന്ത് മാര്‍കസ് സ്റ്റോയിനിസ് സിക്‌സ് നേടുകയായിരുന്നു. എന്നാല്‍ നാലാം പന്തില്‍ താരം പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ജേസണ്‍ ഹോള്‍ഡര്‍ അവസാന രണ്ട് പന്തിലും സിക്‌സ് നേടി. കഴിഞ്ഞ സീസണില്‍ ശിവം മാവിയുടെ ഒരോവറിലെ ആറ് പന്തും പൃഥ്വി ഷാ ബൗണ്ടറി കടത്തിയിരുന്നു.

2012ല്‍ രാഹുല്‍ ശര്‍മയാണ് ഐപിഎല്ലില്‍ ആദ്യമായി ഒരു ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്. പൂനെ വാരിയേഴ്സിനായി കളിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ക്രിസ് ഗെയ്‌ലാണ് രാഹുലിനെതിരെ അഞ്ച് സിക്‌സ് നേടിയത്. ഓവറിലെ രണ്ടാം പന്തിലാണ് ഗെയ്ല്‍ സ്‌ട്രൈക്ക് ചെയ്യാനെത്തിയത്. ഗെയ്ല്‍ 81 റണ്‍സ് നേടുകയും ചെയ്തു. 

2020 സീസണില്‍ പഞ്ചാബ് കിംഗ്‌സ് പേസര്‍ ഷെല്‍ഡണ്‍ കോട്രലും ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങി. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു രാഹുല്‍ തെവാട്ടിയയാണ് കോട്രലിനെതിരെ അഞ്ച് സിക്‌സ് നേടിയത്. അവസാന സീസണില്‍ ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും നാണക്കേടിന് ഇരയായി. 

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജയാണ് ഹര്‍ഷലിനെ ശിക്ഷിച്ചത്. സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ ഹര്‍ഷലിനായെങ്കിലും ജഡേജയോട് അഞ്ച് സിക്സര്‍ വഴങ്ങിയ കറുത്ത ഏടായി.