ശ്രേയസിന് ഒരവസരം നൽകിയാൽ അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഇന്ത്യൻ സെലക്ടർമാരോട് എപ്പോഴും പറയാറുണ്ടായിരുന്നു.

മെൽബൺ: സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിന്‍റെ പുതിയ നായകനായി പ്രഖ്യാപിച്ച ബിസിസിഐ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ മുന്‍ നായകനും പഞ്ചാബ് കിങ്സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. ശ്രേയസിനെ ഇന്ത്യൻ ക്യാപ്റ്റനാക്കാൻ താൻ ബിസിസിഐ സെലക്ടർമാരോട് നിരന്തരം ശുപാർശ ചെയ്യാറുണ്ടായിരുന്നുവെന്ന് പോണ്ടിംഗ് വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രേയസിന് ഒരവസരം നൽകിയാൽ അവൻ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഞാൻ ഇന്ത്യൻ സെലക്ടർമാരോട് എപ്പോഴും പറയാറുണ്ടായിരുന്നു. ഇതൊരു വലിയ നേട്ടമാണ്. ദീർഘകാലത്തെ കഠിനാധ്വാനത്തിന് അവന് ലഭിച്ച മികച്ച അംഗീകാരമാണിത്. ഇന്ത്യൻ നായകനെന്ന നിലയിൽ അവൻ മികച്ച രീതിയിൽ തന്നെ തന്‍റെ ദൗത്യം നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- പോണ്ടിംഗ് പറഞ്ഞു.

ഐപിഎല്ലിൽ അതുവരെ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാതിരുന്ന ഡൽഹി ക്യാപിറ്റൽസിനെ 2020-ലും, പിന്നീട് 2025-ൽ പഞ്ചാബ് കിങ്സിനെയും ഫൈനലിൽ എത്തിക്കാൻ പോണ്ടിംഗ്-ശ്രേയസ് കൂട്ടുകെട്ടിന് സാധിച്ചിരുന്നു. ഈ വിശ്വാസത്തിന്‍റെ കരുത്തിലാണ് കഴിഞ്ഞ ഐപിഎൽ ലേലത്തിൽ റെക്കോർഡ് തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഈ പരിചയസമ്പത്തും നേതൃപാടഭവുമാണ് ലോകകപ്പ് നേടിയ ക്യാപ്റ്റൻ സൂര്യകുമാറിന് പകരം ശ്രേയസിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കാൻ ചീഫ് സെലക്ടർ അജിത് അഗാർക്കറെ പ്രേരിപ്പിച്ചത്.

പുതിയ പദവി ശ്രേയസിന് മേൽ സമ്മർദ്ദം ഉണ്ടാക്കില്ലെന്നും ശ്രേയസ് ഇന്ത്യൻ ക്യാപ്റ്റനായും മികവ് കാട്ടുമെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. സമ്മർദ്ദ ഘട്ടങ്ങളെ അവൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് തന്നെയാണ് ഇന്ത്യൻ സെലക്ടർമാരും നോക്കിയിട്ടുണ്ടാകുക. കാരണം ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവുക എന്നത് കടുത്ത സമ്മർദ്ദമുള്ള ജോലിയാണ്. എന്നാൽ ഇത്തരം വലിയ കളിയിലെ സമ്മർദ്ദ നിമിഷങ്ങളിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള വഴി ശ്രേയസ് കണ്ടെത്താറുണ്ട്. അതുകൊണ്ട് ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ശ്രേയസ് വൻ വിജയമായിരിക്കുമെന്നും പോണ്ടിംഗ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക