സണ്‍ഗ്ലാസൊക്കെവെച്ച് വന്‍ ആറ്റിറ്റ്യൂഡിലാണ് ക്രീസിലെത്തിയതെങ്കിലും ഏഴ് പന്ത് നേരിട്ട ശ്രേയസ് അക്കൗണ്ട് പോലും തുറക്കാതെ പുറത്തായി.
അനന്തപൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ദുലീപ് ട്രോഫി രണ്ടാം റൗണ്ടിലും നിരാശ. ഇന്ത്യ ഡി ക്യാപ്റ്റനായ ശ്രേയസ് ഇന്ത്യ ക്കെതരിയാ ദുലീപ് ട്രോഫി പോരാട്ടത്തില്‍ ആദ്യ ഓവറില്‍ തന്നെ ക്രീസിലെത്തിയിരുന്നു. ഓപ്പണര്‍ അഥര്‍വ ടൈഡെയെ ഖലീല്‍ അഹമ്മദ് മൂന്നാം പന്തില്‍ തന്നെ പുറത്താക്കിയതോടെയാണ് മൂന്നാം നമ്പറില്‍ ശ്രേയസ് ക്രീസിലെത്തിയത്.
സണ്‍ഗ്ലാസൊക്കെവെച്ച് വന്‍ ആറ്റിറ്റ്യൂഡിലാണ് ക്രീസിലെത്തിയതെങ്കിലും ഏഴ് പന്ത് നേരിട്ട ശ്രേയസ് അക്കൗണ്ട് പോലും തുറക്കാതെ പുറത്തായി. ഇതിന് പിന്നാലെ ശ്രേയസിന് ആരാധകരുടെ ട്രോളും ഏറ്റുവാങ്ങേണ്ടിവന്നു. ദുലീപ് ട്രോഫിയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഒമ്പതും 54ഉം റണ്‍സാണ് ശ്രേയസ് അടിച്ചത്. ഇന്ത്യൻ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയതോടെ ശ്രേയസ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ മധ്യനിരയില്‍ സര്‍ഫറാസ് ഖാനെ നിലനിര്‍ത്തിയ സെലക്ടര്‍മാര്‍ കെ എല്‍ രാഹുലിനെയും ഉള്‍പ്പെടുത്തി.
ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍, ശ്രേയസിന്‍റെ ടീമിന് ബാറ്റിംഗ് തകര്‍ച്ച
ഇതോടെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള ശ്രേയസിന്‍റെ പ്രതീക്ഷ മങ്ങിയിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ടീമിലുണ്ടായിരുന്ന ശ്രേയസ് പിന്നീട് പരിക്കുമൂലം പുറത്തായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാലെ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താന്‍ കഴിയൂ എന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാത്തതിനെത്തുടര്‍ന്ന് ബിസിസിഐ ശ്രേയസിന്‍റെ വാര്‍ഷിക കരാറും റദ്ദാക്കി.
ഗൗതം ഗംഭീറിന് കീഴില്‍ കൊല്‍ക്കത്തയെ ഐപിഎല്‍ ചാമ്പ്യൻമാരാക്കിയതോടെ ശ്രേയസിനെ വീണ്ടും ഏകദിന ടീമില്‍ തിരിച്ചെടുത്തിരുന്നു. എന്നാല്‍ ടി20 ലോകകപ്പിനുശേഷം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ശ്രേയസിന് തിളങ്ങാനായിരുന്നില്ല.
